Powered By Blogger

ബുധനാഴ്‌ച, ജൂൺ 29, 2011

കാല്‍രൂപ കാലപുരി പൂകി



വിധിയുടെ
അനിവാര്യതയില്‍ ചരാചരങ്ങളെല്ലാം ഒന്നുപോലെ . നിയതിയുടെ ആലയില്‍ ഉരുകി ലയിക്കാത്തതായി എന്താണുള്ളത് ? കാല്‍ രൂപയ്ക്കും വിനിമയജീവിതം (ഇഹലോക ജീവിതം ) മതിയാക്കിയേ പറ്റൂ . ഇന്ന് , അതായത് 2011 ജൂണ്‍ 29 ന് ബാങ്കിംഗ് സമയം കഴിയുന്നതോടെ 25 പൈസയും ഓര്‍മക്കിലുക്കത്തിലെ പുതിയ കണ്ണിയായിത്തീരും .അവസാനം പോറ്റാന്‍ പാടാണെന്ന് പറഞ്ഞ് പടച്ചു വിട്ട റിസര്‍വ് ബാങ്ക് തന്നെ പടിയടച്ച് പിണ്ഡം വെച്ചു! അപ്പോള്‍ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? നാണയശേഖരണക്കാരുടെ ചില്ലറകളില്‍ ഇനി നാലണച്ചില്ലറ നിത്യനിദ്രയിലാഴും.1957 ല്‍ നയാപ്പൈസ കുടുംബത്തില്‍ ജനിച്ചത്‌ മുതല്‍ 54 വയസ്സിനിടയില്‍ എത്രയെത്ര ആളുകളുടെ ലാളന , ശകാരം , അവഗണന ,പലതരം ജീവിതാവസ്ഥകള്‍,ഉയര്‍ച്ച താഴ്ചകള്‍- അങ്ങനെ സംഭവബഹുലവും സഹായതല്പരവുമായ, ജീവനില്ലാത്ത എന്നാല്‍ പണ്ഡിത- പാമര ഭേദമെന്യേ എല്ലാവരുടെയും മടിശീലകള്‍ക്ക് / മുറുക്കാന്‍ പൊതിക്ക്/ പോക്കറ്റിന് ജീവന്‍ പകര്‍ന്ന ഒരു ജീവിതം.

ചായക്കടയില്‍ , ബസ്സില്‍ , ബോട്ടില്‍ , ഐസ് ക്രീം നുണയാന്‍ , ബോംബെപ്പൂട തിന്നാന്‍ , കപ്പലണ്ടി കൊറിയ്ക്കാന്‍ , സ്കൂളിന്‍റെ പടിക്കലെ ഉമ്മര്‍ക്കാന്‍റെ പെട്ടിക്കടയിലെ നാരങ്ങ മിഠായിയും ചക്കര മിഠായിയും കൊണ്ട് നാവിലെ രസമുകുളങ്ങള്‍ക്ക്‌ സദ്യ ഒരുക്കാന്‍ , മലയന്‍ സ്റ്റോര്‍സിലെ സംഭാരം കുടിക്കാന്‍ ,കല്ലുപെന്‍സില്‍ , പേനയുടെ റീഫില്ലെര്‍ എന്നിവ വാങ്ങാന്‍ അങ്ങനെ ഞാന്‍ എവിടൊക്കെ പോയോ അവിടെല്ലാം നീയും കൂട്ടുവന്നു . കാലത്തിന്‍റെ തടംതല്ലിപ്പാച്ചിലില്‍ പക്ഷെ, ചില മനുഷ്യരുടേതുപോലെ, ജീവിതമൂല്യങ്ങളുടേത് പോലെ നിന്‍റെ വിലയും നിലയും ഒലിച്ചു പോയി! പിച്ചക്കാര്‍ക്ക്‌ പോലും വേണ്ടാത്ത എച്ചിപ്പൈസ!!! കാല്‍ക്കാശിനു വിലയില്ലാത്ത നിന്നോടുള്ള ആളുകളുടെ ഇഷ്ടക്കേടിന്‍റെ ആഴം ബസ്സിലെ കണ്ടക്ടറുടെ പിറുപിറുപ്പില്‍ മുഴങ്ങിക്കേട്ടു . ആരെയൊക്കെയോ ഭയന്നിട്ടെന്നപോലെ നീയെന്‍റെ പഴയ കാമല്‍ ബോക്സില്‍ പേപ്പറിനടിയില്‍ ഒളിച്ചിരുന്നു.

ഞാന്‍ തീരെ കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ തൊണ്ടയില്‍ 'കയറിയിരുന്ന് ' നീ വീട്ടുകാരെ കുറെ തീ തീറ്റിച്ചു
.ഡോക്ടറെക്കണ്ട് പേടിച്ച് നീ പുറത്ത് ചാടിയത് എന്‍റെ ആയുസ്സിന്‍റെ ബലം. ഒരിക്കല്‍ കൊപ്രാ തേങ്ങ എടുക്കാന്‍ തട്ടിന്‍പുറത്തു കയറിയപ്പോള്‍ പൊടിപിടിച്ച് ഒരു മൂലയ്ക്ക് കിടക്കുന്ന നിന്‍റെ കൂട്ടുകാരെ എനിക്ക് കിട്ടി.ചൊറിയും ചിരങ്ങും പിടിച്ച് ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ സന്മനസ്സുള്ളവര്‍ കുളിപ്പിച്ച് വൃത്തിയാക്കുന്നതുപോലെ ഞാനും അവരെ തേച്ചു വെളുപ്പിച്ച് നിന്‍റെ കൂടെയാക്കിയത് നീയോര്‍ക്കുന്നില്ലേ ? അങ്ങനെ പഴമയുടെ ക്ലാവ് മണക്കുന്ന സുഖകരമായ എന്തോരം ഓര്‍മ്മകള്‍ . മറക്കില്ല , മരിക്കില്ല കുഞ്ഞുമിത്രമേ നിന്‍റെ കിലുങ്ങിച്ചിരിയുടെ സ്മൃതികള്‍.........


ജനനം :1957

മരണം :29-06-2011

ചൊവ്വാഴ്ച, ജൂൺ 28, 2011

മനസ്സിലെ നെല്‍ക്കതിര്‍




കവിത


പാടമുണ്ടച്ഛ-
ഷ്ടിക്ക് നെല്ല് പോരും
നാലഞ്ചു പണിയാള -
രെന്നും വിളിപ്പുറത്ത്

പച്ചപ്പരവതാനി
മാറ്റും വര്‍ഷത്തില്‍ രണ്ട്
പഴകിപ്പഴുത്ത്
മണല്‍ നിറമെത്തിയാല്‍

ചേരണം സ്വേദ -
മേതിനും സ്വാദ് കൂടാന്‍
പാടപാഠതുംഗ-
മിതറിവു പഴയോര്‍

ഓരത്തൊരരുവി
കുരുവിയായ് പാടി
ചാടിയിറങ്ങിയാല്‍
കുളിര്‍ കന്യകള്‍ പുണര്‍ന്നിടും

ഓലപ്പുരയൊരു മൂലയില്‍
കൈതകളതിന് തൂണുകള്‍
കരിമ്പൊരു മൂട് ചാരാന്‍
ചോട്ടിലെ കല്ലോ നല്ലിരിപ്പിടം

തോടുതന്നെ
പാദസരമാകയായ് ദിനവും
കണ്ടമോരോന്നി -
നരഞ്ഞാണമാകും വരമ്പുകള്‍

മഞ്ഞു മുത്തിന്‍ ഭൂഷകള്‍
ചേലിലും ചാര്‍ത്തി
സുഖസുഷുപ്തിയിലാണ്ടു-
പോയാള്‍ സുരാംഗന

തുടുത്ത പവിഴമായ്‌
കണിവിളക്കങ്ങു കാണ്‍കെ
കുളിച്ചു തെളിഞ്ഞൊരുങ്ങുന്നു
വെയിലാടയില്‍

പ്രേമാതുരന്‍ തെന്ന -
ലോടിവന്നെന്തോ മൊഴിഞ്ഞു
താഴ്ന്നെ പോയ്‌ മുഖം
ലജ്ജാ ഭാരമാല്‍

"നൂറും " കൂട്ടി ചുവപ്പിച്ച്
അരയും തലയും മുറുക്കി
അരിവാളും കൈയ്യിലേന്തി
പെണ്ണുങ്ങള്‍ പല വേലയില്‍

കലപ്പ വലിക്കും
പോത്തുകള്‍ , കാളകള്‍
'നട കാളേ' വിളിയുമായ്
കാരിരുമ്പൊത്ത പൂട്ടുകാരന്‍

ചെണ്ടന്‍ കപ്പയും
ചമ്മന്തിയും ഇടവേളയില്‍
പച്ചമോരില്‍ ചെറു കാ‍ന്താരി
ഞെരുടി വെള്ളമാവോളവും

കളനുള്ളി അച്ഛനോടൊപ്പം
കൂടി ഞാനും
വെയിലേറ്റ് കരിയുമ്പോള്‍
ഓലപ്പുരയിലിത്തിരി മയക്കവും

ചിലപ്പോള്‍ ചിന്തിച്ചു പോയി
ഇവര്‍ക്ക് തളര്ച്ചയില്ലേ
കൃഷിയാണവര്‍ക്ക് ജീവിതം
വെയിലാണവരുടെ അടുപ്പ് കൂട്ടുന്നത്

ഊണിനായ് വീട്ടിലെത്തി
ഉച്ച തിരിഞ്ഞു തിരിച്ച നേരം
കൈയ്യില്‍ അടുക്കു പാത്രത്തില്‍
കട്ടന്‍ കാപ്പി ഏവര്‍ക്കുമായ്

വൈകിട്ട് പിരിയുവാന്‍ നേരത്ത്
തോട്ടിലൊരു കുളി
മാനത്തെക്കണ്ണി മീനിനോടു
അല്പം കിന്നാരവും

മേയാന്‍ വിട്ട
പയ്യും കിടാവുമൊപ്പം
ആമോദമോടെ മടക്കം
ഒരു കെട്ടു പുല്ലുമായ് അച്ഛനും

പൊന്തിച്ച തട്ടില്‍
നിന്നു പോരുമൊരു കൂട്ടര്‍
കേരം കവുങ്ങും ;
കലഹിക്കുന്നാര് കേമനെന്നോ

തക്കം നോക്കി ,
തഞ്ചത്തില്‍ നില്‍ക്കുന്നു
കൊത്തിപ്പെറുക്കുവാന്‍
കൊറ്റികള്‍ പല കിളികളും

പാട്ട കൊട്ടി , കോലം കുത്തി
കണ്ണാടിയും കൂടും കമ്പില്‍ നാട്ടി
അങ്ങനെ പലസൂത്രം
നെല്ല് കക്കും കിളിയെത്തുരത്താന്‍

കടുകട്ടിയാണ് രാഗ -
വിസ്താരമെങ്കിലും
പുതുമഴക്കാലത്ത്
മണ്ഡൂകക്കച്ചേരിയുണ്ടേ !

ചാക്കിലാക്കാന്‍
ചില കശ്മലന്മാരിറങ്ങി
കൊതിയോടെ
വറചട്ടി കാത്തിരിക്കുന്നു

പെട്രോമാക്സ് ഭൂതങ്ങള്‍
കലി തുള്ളിടുന്നു
ഊത്തകേറും നേരം
വലയിലാക്കുന്നു

കിനാവിലെ കനക -
നിധിയെന്നപോല്‍
കതിരുകള്‍ മൂപ്പെത്തി
കതിരോനൊപ്പം തിളങ്ങി നിന്നു

ഞാറിന്‍ ഞരമ്പി -
ലദ്ധ്വാനവര്‍ഗ്ഗരക്തമോടും
ചോറുണ്ണുമ്പോളാരുമീ-
ച്ചേറിനെയോര്‍ക്കയില്ല

ദൂരത്തിരിക്കിലും
ഉള്ളിലെ പാടത്ത്‌
തുടരുന്നുഴുതു -
മറിയ്ക്കലും ഞാറ്റു പാട്ടും




തിങ്കളാഴ്‌ച, ജൂൺ 27, 2011

'കൃഷ്ണമണി 'പ്പട്ടയം , തിരിച്ചും




പട്ടയം എന്നു കേട്ടാല്‍ ഏതു പട്ടയടിച്ചവന്‍റെ മനസ്സിലും ഭൂമി കയ്യേറ്റത്തിന്‍റെ പെരുമ്പറ മുഴങ്ങും . അപ്പോള്‍ പിന്നെ 'കൃഷ്ണമണിപ്പട്ടയം' എന്നോ 'പട്ടയകൃഷ്ണമണി' എന്നോ കേട്ടാല്‍ ആരുടെ കണ്ണിലെ കൃഷ്ണമണിയാ പുറത്തേയ്ക്ക് തള്ളാത്തത്.ശെടാ , കൃഷ്ണമണിയ്ക്കും പട്ടയമോ!? അല്ലെങ്കില്‍ പട്ടയത്തിനെവിടാ കൃഷ്ണമണി? ഇത് നല്ല കൂത്ത്‌! ആശാനേ സംഗതി ശരിയാ , ഇനി മുതല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് തരുന്ന പട്ടയത്തില്‍ നോക്കിയാല്‍ നിങ്ങളുടെയും ഭാര്യയുടെയും കൃഷ്ണ മണി കാണാം. വളച്ചു കെട്ടില്ലാതെ പറഞ്ഞാല്‍ കൃഷ്ണമണിയുടെ അടയാളം പതിപ്പിച്ച ഹൈടെക് രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും പുതിയ പട്ടയങ്ങള്‍ .

സര്‍ക്കാര്‍ മുദ്ര ,തഹസില്‍ദാരുടെ ഒപ്പ് ,ഓഫീസ് സീല്‍ എന്നിവ തരപ്പെടുത്തി വ്യാജ പട്ടയങ്ങള്‍ അച്ചടിച്ച്‌ മൂന്നാര്‍ ,ചിന്നക്കനാല്‍ മേഖലകളില്‍ റവന്യൂ ഭൂമി കയ്യേറുന്ന മാഫിയാകളുടെ തരികിടപ്പരിപാടി പൂട്ടി മുദ്ര വെക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്‍റെ ഈ നീക്കം .പരീക്ഷണം വിജയിച്ചാല്‍ കേരളമാകെ നല്‍കുന്ന പട്ടയങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ
വിലപ്പെട്ടതാവും .

അറിയിപ്പ് :

1 ) യഥാര്‍ത്ഥ പട്ടയം കൈവശമുള്ളവര്‍ ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്ക് താലൂക്കില്‍ വരുമ്പോള്‍ പട്ടയം കൊണ്ടു വരേണ്ടതില്ല .ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള കൃഷ്ണമണി പരിശോധന യന്ത്രത്തിലെ
സ്കാനിങ്ങിനു ശേഷം ഉള്ളില്‍ കടന്നാല്‍ പട്ടയത്തെക്കുറിച്ചുള്ള സമൂല വിവരങ്ങള്‍ തഹസില്‍ദാരുടെ കമ്പ്യൂട്ടറില്‍ ലഭിക്കുന്നതാണ് .

2)ബാങ്ക് ലോണിന് അപേക്ഷിക്കുമ്പോള്‍ അനുബന്ധ രേഖകളായ ആധാരം , മുന്നാധാരം , സൈറ്റ് പ്ലാന്‍ , കരമൊടുക്ക് രസീത് , കൈവശാവകാശം , ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല .പകരം മാനേജരെ കണ്ണ് കാണിച്ചാല്‍ മതി

3 )പട്ടയകൃഷ്ണമണിക്കാര്‍ കൂളിംഗ് ഗ്ലാസ് വെച്ച് നടക്കുന്നത് ഉചിതമായിരിക്കും .പൊടിയും വെയിലുമേറ്റാല്‍ കണ്ണിലെ പട്ടയ രേഖകളുടെ തെളിച്ചം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് . ചുരുക്കം പറഞ്ഞാല്‍ നനഞ്ഞ പടക്കം പോലെയാകും ടി പട്ടയം .


4 ) വ്യാജപ്പട്ടയ നിര്‍മാണത്തിന് വേണ്ടി കൃഷ്ണമണി മോഷണവും കൊലപാതകവും വര്‍ദ്ധിച്ചതിനാല്‍ കൃഷ്ണമണി മാഫിയായെപ്പറ്റി വിവരം തരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു .


മുന്നറിയിപ്പ് :

1 ) കൃഷ്ണമണിയില്‍ യഥാര്‍ത്ഥ പട്ടയപ്പാടില്ലാത്തവര്‍ വന്നു പെടുന്ന പങ്കപ്പാടുകള്‍ കണ്ടക ശനിയുടെ മൂര്‍ച്ഛയായി കണ്ട് സമാധാനപ്പെടേണ്ടതാണ്. ഇവരുടെ പൂജപ്പുരയിലെ തുടര്‍ന്നുള്ള കുടികിടപ്പും തീറ്റിയും സര്‍ക്കാര്‍ 'ഏറ്റെടുക്കുന്നതാണ്'.

2 ) പട്ടയമുള്ളവര്‍ ജീവിതപ്പട്ടയം നീട്ടിക്കിട്ടാന്‍ പട്ടയം പതിച്ച കൃഷ്ണമണി ബാങ്ക് ലോക്കറില്‍ സൂക്ഷിക്കേണ്ടതാണ്. പൊതുമേഖലാ , ജില്ലാ ബാങ്കുകളില്‍ ടി സൗകര്യം ലഭ്യമാണ് . കൃഷ്ണമണി നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ കാഴ്ചയും ഒപ്പം കിടപ്പാടവും പോകുമെന്ന കാര്യം ഓര്‍ക്കുക .

3 ) പട്ടയ പട്രോളിംഗ് ഡ്യൂട്ടിയുള്ള പോലീസുകാര്‍ കൃഷ്ണമണി മാഫിയയെ സഹായിച്ചെന്നു തെളിഞ്ഞാല്‍ കൃത്യവിലോപക്കുറ്റത്തിനു സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുന്നതായിരിക്കും

' കണ്ണ്കടി '


തോമാച്ചനോട് സുഹൃത്ത് : എന്താ നിന്‍റെ കണ്ണ് രണ്ടും ചുവന്നിരിക്കുന്നത് ?
തോമാച്ചന്‍ : എന്‍റെ അയല്‍ക്കാരന് ഓണം ബമ്പര്‍ അടിച്ചെടാ
സുഹൃത്ത്‌ :ങേ, അയല്‍ക്കാരന് ലോട്ടറി അടിച്ചാലെങ്ങനാ നിന്‍റെ കണ്ണ് ചുവക്കുന്നത് !?
തോമാച്ചന്‍ : അതിനാടാ ' കണ്ണുകടീ ' ന്ന് പറയുന്നത്

ഞായറാഴ്‌ച, ജൂൺ 26, 2011

ഓര്‍മ്മകള്‍ പെയ്യുന്നു


കവിത


വെള്ളയുടുപ്പിട്ട
മുകില്‍ -
ക്കുഞ്ഞുങ്ങളെ നിങ്ങള്‍

കാര്‍നിറമിന്നൊന്നുടുത്തു
കാണാനെനിക്കെന്തൊരാശ,
വേനലറുതിയ്ക്ക് നിങ്ങള്‍
വരുമെന്ന് കേട്ട്
കാത്തിരുന്നു ഞാന്‍ ;
കുളിരിന്‍റെ മുത്തിനായ്
കൊതിച്ചിടുമെന്‍റെ
കൈക്കുടന്നയിലൊന്നു
വന്നു ചേരുമെന്നാകില്‍
നിധി പോലെ കാത്തിടാമേ

തളിരിതള്‍ മലരെല്ലാം
നിങ്ങളെനിക്കേകി ;
എന്നകവും പുറവുമി -
ന്നൊത്തു കുളിര്‍ത്തു
അകലെയേഴു നിറമഴകായ്
നിറഞ്ഞു നിന്നതല്ലേ ,
കൌതുകത്തോടെ ഞാന്‍
നോക്കി നില്‍ക്കുന്നിത്ര-
ചേലെവിടെ നിന്നാരു
തന്നെന്ന് പറയൂ

നൂലിഴ കോര്‍ത്തുകെട്ടി
നിങ്ങളിട്ടോരൂഞ്ഞാലേറി,
കയ്യെത്താക്കൊമ്പില്‍
നീലമച്ചില്‍ തൊടാന്‍
കഴിയുമോ ചെറു സംശയം ;
തുള്ളിത്തുള്ളി വരും
നിങ്ങളെന്നെ കൈകൊട്ടി -
വിളിച്ചരികിലേക്ക്

അന്തിച്ചു വിടരുമെന്‍
മിഴികളിലിടയ്ക്കിടെ
മൂടുപടമണിയിച്ചു തന്നു
ചേര്‍ന്ന് പാടും പാട്ടിലേതോ
കേട്ടുമറന്നൊരീണമലിഞ്ഞ പോലെ
കണ്ടു നില്‍ക്കാനാവില്ലെനിക്ക്
മേളപ്പെരുക്കമറിയേണമടുത്തു നിന്ന്

നിങ്ങള്‍ തലോടുമ്പോ -
ളാനന്ദഹര്‍ഷമുള്ളില്‍
പതഞ്ഞുയര്‍ന്നീടുമിന്ന്
നിങ്ങള്‍ വരുമ്പോളില-
ച്ചാര്‍ത്തിനുത്സവഘോഷമറിയാ-
മവയുടെ കുലുങ്ങിച്ചിരിയില്‍

പടക്കം പൊട്ടുന്ന പോലിടയ്ക്ക്
കേള്‍ക്കും ശബ്ദമതെന്തെന്നു
ചിന്തിച്ചു ചോദിച്ചു
ഞാനെന്‍റെ മുത്തച്ഛനോട്
ഉത്തരം കിട്ടിയതിങ്ങനെ -
"അങ്ങ് മുകളില്‍
തട്ടിന്‍ പുറത്താരോ
നാളീകേരമൊത്തിരി
പെറുക്കിക്കൂട്ടുന്നതാണെന്‍റെ
പൊന്നു മകനേ "

തീര്‍ന്നില്ല പിഞ്ചു-
മനസ്സിന്‍റെ സംശയം :
" അങ്ങനെയെങ്കിലീ
വെട്ടമെവിടെ നിന്ന് ?"
ഉടനെത്തി മറുപടിയിവ്വിധം -
"ഇരുളറയ്ക്കുള്ളില്‍
പന്തം തെളിച്ചു കാണും
തട്ടിനിടയിലൂടതിന്‍ വെളിച്ചം
മിന്നലൊളിയായ്
എത്തിടുന്നതത്രേ !"
പന്തമോ കുന്തമോ
എനിക്കറിയാത്തതാലൊന്നും
പറയാതെ നിന്നു

കുറി മുണ്ടുടുത്തിട്ട് മുറ്റത്തിറങ്ങി
നിങ്ങളെ സ്വീകരിയ്ക്കാ-
നെനിയ്ക്കിഷ്ടമായിരുന്നു ;
തല നനയരുതെന്നമ്മയോതി
നനയുന്നതെത്ര രസമെന്നു ഞാനും
ഇന്നും പലപ്പോഴും
ഉള്ളിലായ് കേള്‍ക്കാം
മഴയില്‍ നനഞ്ഞ് ,
ചെളിയില്‍ കുളിച്ച് ,
കളിച്ചു തിമിര്‍ക്കുമൊരു
പിഞ്ചു ബാലന്‍റെ
ആഹ്ലാദാരവം


ആപ്പിള്‍ തിന്നവര്‍ ആപ്പില്‍












കൊച്ചിയിലെ
'കടവിലാന്‍ & ചെറുവാര 'ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിള്‍ വാങ്ങി കഴിച്ചവര്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും, ചിലരുടെ തൊണ്ടയില്‍ ആപ്പിള്‍ കഷണം കുടുങ്ങി .

കമന്‍റ്:ദൈവാധീനം , അത്രേ സംഭവിച്ചുള്ളല്ലോ !


(വാര്‍ത്ത : ആപ്പിള്‍ എ ഡേ പ്രോപര്‍ട്ടീസ് ഉടമകള്‍ അറസ്റ്റില്‍ )

'കുടി'പ്പള്ളിക്കൂടം



















ബോര്‍ഡ്-

വാഹനങ്ങള്‍
പരമാവധി വേഗം കുറച്ചു പോവുക .'കുടി' പ്പള്ളിക്കൂടം അരികെ !'കുട്ടികള്‍ക്ക്' ശല്യം ഉണ്ടാക്കരുത് !

വെള്ളിയാഴ്‌ച, ജൂൺ 24, 2011

മൂലമറ്റം പറഞ്ഞു തരുന്നത് ...........



















കഴിഞ്ഞ
കുറെ നാളുകളായി സ്ത്രീകള്‍ക്കെതിരായ പരാക്രമങ്ങള്‍ കൂടി വരികയാണെന്ന് നമുക്കറിയാം . അവസാനത്തെ അറിയപ്പെടുന്ന ഇരയാണ് തസ്നി ബാനു (അറിയപ്പെടാത്തവര്‍ എത്രയോ ആയിരങ്ങള്‍ ) .എല്ലാവരും, ആബാലവൃദ്ധം ഇത്തരം കാര്യങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന തിരക്കിലാണ്. കേരളീയ സമൂഹമാകെ സദാചാര പോലീസിനെ കല്ലെറിഞ്ഞു , വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥ പോലീസിനെയെന്ന പോലെ . നമ്മള്‍ യുവജനതയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പ്രതിഷേധപ്പട നയിച്ചു .ഒക്കെ ശരി തന്നെ , ഇതെല്ലാം ആവശ്യവുമാണ്. എന്നാല്‍ കണ്ണില്‍ക്കണ്ട എല്ലാ വാര്‍ത്തയ്ക്കിട്ടും പോസ്റ്റുമ്പോഴും കമന്‍റുമ്പോഴും ( തസ്നി സംഭവം അല്ല ഉദ്ദേശിച്ചത് ) ചില വാര്‍ത്തകള്‍ നമ്മുടെ കണ്ണില്‍ പെടുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.സ്ത്രീകള്‍ക്കെതിരായ അക്രമമല്ല ഒരു അപകടമാണ് ഞാന്‍ ഇവിടെ വിഷയമാക്കുന്നത്. മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്ററിന്‍റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് ഒരു യുവ വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ അടക്കം രണ്ട് പേര്‍ പോള്ളലേറ്റ് അത്യാസന്ന നിലയിലാണ് .

ടി സംഭവത്തിനു ശേഷം വനിതാ സംഘടനകളോ സാമൂഹ്യ പ്രവര്‍ത്തകരോ ഒന്നും തൊഴില്‍ സ്ഥലത്തെ സുരക്ഷയെപ്പറ്റി ഒന്നും ഉരിയാടിക്കണ്ടില്ല . ഒരു മാസം മുന്‍പ് മാത്രം വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്കും ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണുമല്ലോ
.വിദേശ രാജ്യങ്ങളിലെയും ഉത്തരേന്ത്യയിലെയും ഖനികള്‍ പോലെ തന്നെ അപകടം പിടിച്ചതാണ് പഴകിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ മിക്ക ടെക്നിക്കല്‍ തൊഴില്‍ മേഖലകളും.അതോ സ്ത്രീകള്‍ .റ്റി . മേഖലയില്‍ മാത്രം സുരക്ഷിതരായിരുന്നാല്‍ മതിയോ? ആളെക്കൂട്ടാനോ നേരംപോക്കിനോ വേണ്ടി മാത്രമുള്ളതാണോ പൌരബോധം ?ഈജിപ്ത്തില്‍ ഈയിടെ നടന്ന വിപ്ലവത്തിന് കാരണക്കാരന്‍ നമ്മുടെ ഒരു 'ചങ്ങാതി ' യാണെന്ന് മറക്കരുത് .

നമുക്കും ചിലത് സാധിക്കും, വാക്കുകളിലൂടെയും പ്രവൃത്തിക
ളിലൂടെയും. കേരളത്തിന്‍റെ വൈദ്യുതി ക്ഷേത്രമാണ് മൂലമറ്റം പവര്‍ ഹൌസ് .ഇത്ര പ്രാധാന്യമുള്ള തൊഴിലിടങ്ങളില്‍ പോലും മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയാതെ പോകുന്നു . എന്നിട്ട് വളരെ 'സ്മാര്‍ട്ട്' ആയും 'എക്സ്പ്രസ്സ്‌ ' വേഗത്തിലും സംസാരിക്കുന്നു .നമുക്ക് വെളിച്ചം കിട്ടാന്‍ എരിഞ്ഞു കത്തിയ മെഴുകുതിരി നാളമായി മെറിന്‍ ഐസക്കിനെയും പ്രഭയെയും കരുതി അവരുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കാം .വികസനത്തിനായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ ഒന്ന് മനസിലാക്കണം , അടിസ്ഥാന പാഠങ്ങള്‍ മറന്നു കൊണ്ടുള്ള വികസനം ഫലപ്രദമാകില്ല. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കഴിഞ്ഞു മതി മറ്റെന്തും .ഇനി ഇത്തരം അനാസ്ഥ ഉണ്ടായിക്കൂടാ .ഉണരൂ സുഹൃത്തെ ,നിങ്ങളുടെ പ്രതികരണങ്ങളിലൂടെ അധികാരികള്‍ ഉണരട്ടെ , ഉറക്കം നടിക്കുന്നവര്‍ ഒഴികെ ............
ജൂണ്‍ 25 : മെറിന്‍ ഐസക്‌ ഇന്ന് രാത്രി എറണാകുളത്തെ സ്വകാര്യ
ശുപത്രിയില്‍ വെച്ച് മരിച്ചു

ചൊവ്വാഴ്ച, ജൂൺ 21, 2011

എന്‍റെ സ്വാശ്രയചിന്തകള്‍(തലവരി നല്‍കാത്തത് )




"
ആരെങ്കിലും ഒന്ന് ഓടി വരണേ, പോത്ത് കുത്താന്‍ വരുന്നേ " -എന്ന്‍ അലറിവിളിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ തത്തിക്കയറിയ ആളുടെ ദയനീയ അവസ്ഥയിലാണ് സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിംങ് ഫീസ്‌ നിര്‍ണയ പ്രശ്നത്തില്‍ നട്ടം തിരിയുന്ന യു. ഡി .എഫ് . സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.മുന്‍ എല്‍ .ഡി .എഫ് സര്‍ക്കാര്‍ വെച്ച മയക്കുവെടി ഏശാതെ മൂക്കുകയറുപോലും പൊട്ടിച്ചു ഇടഞ്ഞോടുന്ന ഈ പോത്തിനെ ആര് തളയ്ക്കും? സമുദായ 'സാമൂതിരി 'മാര്‍ നാട് ഭരിക്കുമ്പോള്‍ "തമ്പ്രാ കല്പിച്ചാലും " എന്ന് പറഞ്ഞു അനുസരിക്കാനല്ലേ കാലാകാലങ്ങളില്‍ മാറി വരുന്ന 'പടത്തലവന്മാര്‍ക്കും' 'മന്ത്രി ' മാര്‍ക്കും കഴിയൂ .സമ്പത്ത് , സമുദായപ്രീണനം, ഭരണനഷ്ടഭീതി, അധികാരക്കൊതി എന്നിങ്ങനെയുള്ള കണ്ണികള്‍ ചേര്‍ത്തു വിളക്കിയ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട്‌ 'ചാടിക്കളിക്കുന്ന കുഞ്ഞിരാമന്‍'മാരാകാനാണല്ലോ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ തലേവര !

ഞായറാഴ്‌ച, ജൂൺ 19, 2011

വായന മരിക്കില്ല ;ഒരിക്കലും







വായനാ
ദിനാശംസകള്‍ ..........


എല്ലാദിവസവും പുസ്തകങ്ങള്‍ വായിക്കുന്നവരെ സംബന്ധിച്ച് ഈ ദിനത്തിന് പ്രത്യേകതയുണ്ടോ എന്നു നിങ്ങള്‍ ചോദിച്ചേക്കാം .തീര്‍ച്ചയായും ഉണ്ട് .സമയവും സാഹചര്യവും ഉണ്ടായിട്ടും ദിനപ്പത്രം പോലും മറിച്ച് നോക്കാത്ത എത്രയോ പേരെ നമ്മള്‍ കാണുന്നു .പുസ്തകം മറിച്ച് നോക്കാത്തവര്‍ അറിവില്‍ 'മരിച്ചു' പോയവരാണ്.അവരെ അറിവില്‍ ജീവിപ്പിക്കാന്‍ വായനാദിനാചരണ സന്ദേശം ഉതകുമെങ്കില്‍ എത്രയോ നല്ലതാണ് ; പതിനായിരം പുസ്തകങ്ങള്‍ തനിച്ചിരുന്നു വായിച്ചു തള്ളുന്നതിലും വലിയ പുണ്യമാണ് .

കെ .എല്‍ .മോഹന വര്‍മയുടെ നേതൃത്വത്തില്‍ അക്ഷരസ്നേഹികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വായനാ ദിനാചരണം നടത്തിയത് തികച്ചും ഹൃദ്യമായി.തിരക്കിന്‍റെ ഈ ലോകത്ത് വായിക്കാന്‍ ആര്‍ക്കും നേരമില്ല .എന്നാല്‍ ട്രെയിനും ബസും കാത്തിരിക്കുമ്പോഴും അവയില്‍ യാത്ര ചെയ്യുമ്പോഴും 'നേരം കൊല്ലാന്‍ ' മാസികയോ അന്തിപ്പത്രമോ ഉപാധിയായി തെരെഞ്ഞെടുക്കാത്തവര്‍ തുലോം വിരളം.ഈയൊരു വായനാസാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നത് കാലോചിതമാകുമെന്ന ചിന്ത വേറിട്ടതായി .


കുഞ്ഞുണ്ണി മാഷ്‌ എല്ലാവര്‍ക്കുമായി സൂക്ഷിച്ച അക്ഷര മിഠായി വിതരണം ചെയ്തു കൊണ്ട് നമുക്ക് ഈ ദിനത്തിന്‍റെ സന്തോഷം പങ്കുവെക്കാം-

"വായിച്ചാല്‍ വളരും ,
വായിച്ചില്ലെങ്കില്‍ വളയും "

ബുധനാഴ്‌ച, ജൂൺ 15, 2011

തിരിച്ചറിവുകള്‍

കവിത

മണലില്‍ തിരഞ്ഞു കനക -
ത്തരികള്‍ കിട്ടും ഭാഗ്യം
ഒത്തിരി മൊഴിയും നാവി -
ലൊരിത്തിരി സത്യവുമുണ്ടേല്‍

കള പോല്‍ കളവുകള്‍
തിങ്ങി വളര്‍ന്നു നിറഞ്ഞാല്‍ ,
കളയാനെളുതല്ലോര്‍മയിരിക്കുക
നിത്യം നന്നായ് നിങ്ങള്‍
;
ജിഹ്വക്കുള്ളത് കുതിരക്കുളമ്പ്,
കയറും പൊട്ടിച്ചോടും നേരം
സത്യത്തളിരുകള്‍ തളര്‍ന്നു -
വീണീടുന്നതുമൊന്നും ഗൌനിക്കില്ല

സത്യമസത്യം പാറ്റിത്തിരിച്ചു
കാണാന്‍ വഴിയേതുണ്ടറിയാമോ ?
ഒന്നിന് പൂരകമായ് മറ്റേതും
നിലനിന്നീടണമതുതാന്‍ നിയമം
ഈ കലികാലക്കോലംതുള്ളലില്‍
സത്യത്തിന്‍ മുഖമെത്ര വിരൂപം
എന്നും ഒരുപടിമുമ്പിലസത്യം
മൂടു പടത്തില്‍ നിലകൊള്ളുന്നു
സുന്ദരവദനം, സുരഭിലഗാത്രം
മായാജാലക്കാഴ്ചകള്‍ സുലഭം
സത്യം തന്നെയെന്നു ധരിയ്ക്കും
അറിയാതൊന്നു നമിച്ചേ പോകും !

മനസ്സിന് ശാന്തി ലഭിക്കാനായി
രക്ഷകനെയും തേടി നടന്നോര്‍
നിങ്ങള്‍ നിങ്ങളിലേയ്ക്ക് തിരിഞ്ഞ്
'തിരിഞ്ഞതെല്ലാം' മാറ്റിയെടുത്താല്‍
നിങ്ങള്‍ക്കുള്ളില്‍ രക്ഷയിരിപ്പൂ
ദേവ സമാനന്‍ ശേഷം മനുജന്‍
സത്യമുറപ്പിലുറച്ചു കഴിഞ്ഞാല്‍
പൊരുളറിയുന്നവനെന്നു വിളിയ്ക്കാം

അര്‍ത്ഥമനര്‍ത്ഥമഹംഭാവത്തിന്
കാലാകാലവുമില്ലൊരു മാറ്റം
കൊമ്പ് മുറിപ്പതിരുന്നതു താനേ
വൈകിയറിഞ്ഞിട്ടില്ലൊരു കാര്യം
താന്‍ പോരിമയുടെ കൊഴുപ്പ്മുറ്റി
സിരകള്‍ ത്രസിയ്ക്കും നേരത്തോര്‍ക്കൂ
കുമിളകളായോ കുമിളുകളായോ
തെളിഞ്ഞു പൊലിയും ജീവിതമുലകില്‍ ;
പുല്ലിന്‍ തണ്ട് മുറിച്ചതിലൂതി
കളിയായ്‌ കുമിള പറത്തും*കുട്ടീ നന്ദി ,
പൊങ്ങിപ്പാറി നടക്കവെയറിയു-
ന്നില്ലതു താഴെ മുള്ളില്‍ വീഴാം
നിന്നുടെ പിഞ്ചുകരത്തിലൊതുക്കി
പാലിക്കൂ മുഴുജീവിതകാലം


( *
പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഈശ്വരന്‍ )

തിങ്കളാഴ്‌ച, ജൂൺ 13, 2011

പുല്‍നാമ്പ്

കവിത

അലയിലുലയും ,ഇളകിയുയരും
പുല്‍നാമ്പ് തന്നെ ജീവിതം
തിരയടിച്ചു മേലെയെത്തിയാല്‍
ശ്വസിച്ചിടാം സ്വസ്ഥമായ് ,
തെല്ലു നേരമെങ്കിലും ;
പിന്‍തിരയെത്തുമ്പോള്‍
ആഴിതന്നാഴവും കാണാം
പിടഞ്ഞിടും സമയത്ത്
കാണുവാനാരുമില്ലരികെ

വേലിയേറ്റിറക്കങ്ങളേറെ -
യനുഭവിക്കുവാന്‍ നിയോഗമോ ?
വരുതിക്കിനിയറുതിയെന്ന്?
ശുഷ്കമാരി വന്നെപ്പൊഴോ
ഒരു തുള്ളി തന്നുപോയാല്‍
പൊള്ളലിനാക്കമേറ്റുമൊരിറ്റാവിയായ്
പരിണമിച്ചീടുമല്ലോ;
സലിലകേദാരമെങ്കിലും
ദാഹജലം കിട്ടാതെ
ഒന്നിനോടൊന്നൊട്ടിയ
തൊണ്ട നനയാന്‍ ലവണ-
മലിയുമാഴിയുപകരിച്ചീടുമോ?

ഞായറാഴ്‌ച, ജൂൺ 12, 2011

സഖിയും ഞാനും




കവിത


നിശീഥമാകുന്ന കൊട്ടകയ്ക്കുള്ളില്‍
നിദ്രതന്നഭ്രപാളികളിലെ
പ്രണയാര്‍ദ്ര ഭാവഗീതങ്ങളില്‍
തെളിയുന്ന ചിത്രങ്ങളിലാകെയും
ഹൃദയമയീ , നമ്മളിരുവരുമല്ലയോ
നായികാനായകന്മാരായി നില്‍പ്പൂ

എത്ര കടല്‍ത്തീരങ്ങളെത്ര സുന്ദര -
മലര്‍മേടുകള്‍ , താഴ്വരകള്‍തോറും
മോഹദാഹശമിനി തേടിനടന്നിടുന്നു
മേയ് വഴക്കം നടനമികവേറ്റുന്നു
ചിരാതുകള്‍ തെളിയുന്ന വഴികളില്‍
നമ്മുടെ രാഗം തിളങ്ങുന്ന പവിഴം

മൃദു വികാരക്കടന്നലുകള്‍ കൂട്ടമാ -
യിരമ്പിപ്പാഞ്ഞു കടന്നു വന്ന്
നഖ ശിഖാന്തം പൊതിഞ്ഞു നമ്മെ
നിഷ്ഠൂരം കീഴ്പ്പെടുത്തിക്കളഞ്ഞു
തമ്മില്‍ പുണര്‍ന്നെല്ലാം പകര്‍ന്ന
ലയനാസുലഭ സായന്തനങ്ങളില്‍ ,
രോമകൂപങ്ങളൊന്നായുണര്‍ന്നു
മുഷ്ടിയെരിഞ്ഞു വീറോടു ചൊല്ലി -
" കരാംഗുലാഗ്ര സൂചികളില്‍
മന്മഥനരച്ചുനിറച്ച സുഖലേപനം ,
ചേരും പടി ചേര്‍ന്നതാകയാല്‍
ഫല പ്രാപ്തി നിത്യമുത്തുംഗമത്രേ"

മന്മനപൂരണം തവലാളനങ്ങ-
ളൊരുക്കുന്ന തിരയിളക്കങ്ങള്‍ ,
അതിലൊളിപ്പിച്ച മായിക പ്രപഞ്ചം
നമുക്കേകി തീരാത്ത ഹര്‍ഷാതിരേകം
കഥാ സരിത്തിലൊരു തുള്ളി നമ്മുടേത്‌
അതിനേഴിലെഴുപതു നിറചാരുത
ദൃഷ്ടി പെടാതെന്‍റെ കരവലയം ദേവി
നിന്നെയെന്‍ വിരിമാറിലായ് പൂഴ്ത്തി
സൌഗന്ധികം പോലെന്തു സൌഭാഗ്യം
മിഴി രണ്ടിലും നീ പൂത്തുലഞ്ഞാല്‍
ജീവിതവനിയിലെ ഋതുഭേദമെത്ര മധുരം
ഇണ ശലഭങ്ങള്‍ ചിറകുരുമ്മി നിന്നാല്‍

ബുധനാഴ്‌ച, ജൂൺ 08, 2011

യോഗയില്‍ തെളിയുന്ന രാജയോഗം




"അങ്ങനെ പവനായി ശവമായി................ "-നടോടിക്കാറ്റ് എന്ന സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ നെടുവീര്‍പ്പ് തല്‍ക്കാലം കടമെടുക്കുന്നു .(വക്കീല്‍ നോട്ടീസ് വന്നില്ലെങ്കില്‍ എന്‍റെ ഗുരുത്വം .മലയാളം അക്ഷരങ്ങള്‍ക്ക് പോലും പകര്‍പ്പവകാശം ഉള്ള കാലമാ.എഴുത്തച്ഛന്‍റെ കാലശേഷം ടി നിയമം പാസ്സായത്‌ മഹാഭാഗ്യം !) പറഞ്ഞു വരുന്നത് കുറച്ചു നാള്‍ മുന്‍പ് ശക്തമായ തിരക്കഥയുടെ പിന്‍ബലത്തോടെ മസാല സിനിമകളെ വെല്ലുന്ന തരത്തില്‍ നടന്ന ചില അഭ്യാസപ്രകടനങ്ങളെക്കുറിച്ചാണ്,കൊച്ചു കേരളത്തിലെ ഏതെങ്കിലും ഓണം കേറാ മൂലയിലല്ല അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍. നമ്മടെ യോഗാ ബാബെപ്പറ്റിത്തന്നെ.ചുരുക്കിപ്പറഞ്ഞാല്‍ ' ബാബാ രാംദേവാണ് താരം '. ഉത്തര ഭാരതത്തിലെ ചെറിയൊരു പ്രദേശത്ത്‌ ഫൈവ്സ്റ്റാര്‍ യോഗാ ക്ലാസും ആയുര്‍വേദ മരുന്ന് കച്ചവടവും ' അഞ്ചെട്ടെണ്ണം പിന്നാലെ ' മോഡലില്‍ ഏതാനും അനുയായികളുമൊക്കെയായി അല്ലലില്ലാതെ കഴിഞ്ഞുവന്ന ഗുരുജിയോട് എപ്പൊഴാണാവോ അഴിമതി -കള്ളപ്പണവിരുദ്ധ സത്യാഗ്രഹം 'വാട്ട് ആന്‍ ഐഡിയ സര്‍ജീ ' എന്നു മൊഴിഞ്ഞത് ? ഏതു കഴുതയ്ക്കും തോന്നാവുന്ന ന്യായമായ സംശയം .വിദേശത്തു സ്വന്തമായുള്ള ദ്വീപില്‍ കടല്‍ക്കാറ്റേറ്റ് പദ്മാസനത്തില്‍ ധ്യാനനിമഗ്നനായിരുന്നപ്പോള്‍ ഭാരതത്തിലെ കോടാനുകോടി പാവപ്പെട്ടവരുടെ ദീനമുഖങ്ങള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞതാകാനും മതി.

ത്രികാലജ്ഞാനം ആര്‍ക്ക് എപ്പോള്‍ ലഭിയ്ക്കുമെന്ന് കവടി നിരത്തിപ്പറയാന്‍ സാമാന്യജനമേ നിങ്ങള്‍ക്കാവില്ല ,എനിയ്ക്കും . അന്നാ ഹസ്സാരെയെന്ന ഗാന്ധിയനായ കുറിയ മനുഷ്യന്‍ ' ലോക് പാല്‍ ' കുടിച്ചു വലിയവനായത് കണ്ട് കൊതിമൂത്താണ്
' അഖിലേന്ത്യാ സൂപ്പര്‍സ്റ്റാര്‍ മനപ്പായസം ' ഗുരു കുടിച്ചതെന്ന് ഏതെങ്കിലും പരിഷകള്‍ പറഞ്ഞാല്‍ ചെവിയങ്ങു പൊത്തിയേക്കണം, അത്രതന്നെ. ങാ ഒരു കാര്യം , നിങ്ങള്‍ക്കും പ്രശസ്തി വേണോ ? എങ്കില്‍ നട്ടാല്‍ കുരുക്കാത്ത ഈ നുണ പറഞ്ഞവനെ ചെരുപ്പൂരിയെരിയുക. 'ബാറ്റാ ' ബ്രാന്‍ഡ്‌ ആയാലും നഷ്ടബോധം വേണ്ട.നഗ്നപാദനാകല്‍ യജ്ഞത്തിലൂടെ ദൃശ്യശ്രവ്യപത്ര മാധ്യമങ്ങളുടെ പൂമുഖവാതില്‍ തുറന്നു കിട്ടിയാല്‍ നിങ്ങളുടെ ജാതകം തിരുത്തപ്പെടുകയായി, പിന്നെ നിങ്ങളെ പുലിക്കെണി വെച്ചുപോലും പിടിക്കാന്‍ പറ്റില്ല.പറഞ്ഞു പറഞ്ഞു കാടുകേറുന്നു,തിരിച്ചുവരാം. സമരാഭ്യാസത്തിന്‍റെ ഗുണഫലങ്ങള്‍ യോഗാഭ്യാസംനടത്തി ഉപജീവിയ്ക്കുന്ന ഗുരുജിയെ പഠിപ്പിക്കാന്‍ തക്ക യോഗ്യന്‍ ആരുണ്ട്‌ ? അണ്ണാന് ചക്കപ്പഴം തിന്നണമെങ്കില്‍ തോട്ടികെട്ടി ചക്ക അറുത്തിടണോ ?

ഒരു കാര്യം സമ്മതിക്കാതെ തരമില്ല , അഴിമതി കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ നിസ്വാര്‍ത്ഥനായ ഹസാരെയ്ക്ക് പിന്നില്‍ അണിനിരന്നു സമരം തുടങ്ങിയപ്പോഴുള്ള യോഗാചാര്യന്‍റെ രാജകീയ പ്രവേശത്തിന്‍റെ ടൈമിംഗ് അപാരം തന്നെ. എവിടുന്നു പൊട്ടിമുളച്ചെന്ന് ഈശ്വരന് പോലുമറിയില്ല . നിലം ഉഴുതു കിടക്കുമ്പോള്‍ വേണം വിത്തിറക്കാന്‍ , അതേ പുള്ളിക്കാരനും ചെയ്തുള്ളൂ.ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പരക്കംപാഞ്ഞുള്ള വരവും അഴിമതിക്കാരന് 'അഴി മതി ' എന്ന മുദ്രാവാക്യവും ലക്‌ഷ്യം നേടാന്‍ മരണംവരെ നിരാഹാരം നടത്തുമെന്ന പ്രഖ്യാപനവും മന്ത്രിപ്രമുഖരുടെ അനുനയിപ്പിക്കലും അനുയായികളുടെ ആര്‍പ്പുവിളികളും എല്ലാം ചേര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലില്‍ ആചാര്യാ , താങ്കളില്‍ ഞങ്ങള്‍ സാധാരണക്കാര്‍ ആളും അര്‍ത്ഥവും ആത്മബലവുമുള്ള ഒരു ഉശിരന്‍ നായകന്‍റെ സ്റ്റൈലന്‍ ഉദയം ദര്‍ശിച്ചു .കറത്തിരുണ്ട ജടയ്ക്കും മുടിയ്ക്കുമിടയിലൂടെ ഇടയ്ക്കിടെ തെളിയുന്ന അങ്ങയുടെ പുഞ്ചിരി കറണ്ട് കട്ട് നേരത്ത് തെളിച്ച മെഴുകുതിരി വെട്ടമായി തോന്നിയത് ഞങ്ങളുടെ കുറ്റമാണോ ?അങ്ങേയ്ക്ക് 1100
കോടി രൂപയുടെ സ്വത്തുണ്ടെന്നും വലിയൊരു ദ്വീപസാമ്രാജ്യത്തിന്‍റെ അധിപനാണെന്നുമൊക്കെ നാട്ടാരു പറഞ്ഞറിഞ്ഞപ്പോള്‍ സന്തോഷിക്കുകയും ചെയ്തു.പാവങ്ങള്‍ക്ക് അന്നമേകാന്‍ കോടിയിലൊരു പങ്ക് മുടക്കുമെന്ന് വിചാരിച്ചു ; കുറഞ്ഞപക്ഷം ജന്മനാടിന്‍റെ ഉന്നമനത്തിനായി താങ്കളുടെ ദ്വീപിലെ ഏകാന്തതയില്‍ ചെന്നിരുന്ന് തലപുകയ്ക്കുമെന്നെങ്കിലും.

കഥ ക്ലൈമാക്സിലെത്തിയപ്പോളാണ് ഗുരുജീ , തൊഴുതു പോയത് ! കാഷായം ധരിച്ചു മാത്രം കണ്ടിട്ടുള്ള അങ്ങയെ സാല്‍വാര്‍ കമ്മീസില്‍ വരെ(പോലീസിനെ വെട്ടിച്ചു മുങ്ങാന്‍ പെട്ട പാടേ, പെറ്റ തള്ള സഹിക്കുകേല കേട്ടോ ) കാണാനുള്ള ദുര്യോഗമുണ്ടായി,പൊതു ജനത്തിന് . ഒന്ന് ഞങ്ങള്‍ തോര്‍ത്തും പൊത്തി ഉറപ്പിച്ചു , അങ്ങയെപ്പോലുള്ളവര്‍ക്ക് യോഗാഭ്യാസമല്ല രാഷ്ട്രീയാഭ്യാസമാണ് ഉചിതം.അതു തന്നെയായിരുന്നല്ലോ അങ്ങയുടെ അവതാര ലക്ഷ്യവും. രാഷ്ട്രീയമുള്ളിടത്തോളം കാണ്ടാമൃഗങ്ങള്‍ക്കും ഓന്തുകള്‍ക്കും വംശനാശഭീഷണിയില്ലപോലും. ആളെക്കൂട്ടാന്‍ 'സര്‍ക്കസ് ' അഭ്യാസം നടത്തി രണ്ടു ദിവസം കൊണ്ട് മൂട്ടിലെ പൊടിതട്ടി കാഴ്ചക്കാരന്‍റെ കണ്ണില്‍ വിതറി മുങ്ങിക്കോളാമെന്ന രേഖാമൂലമുള്ള ഒറ്റ ഉറപ്പിന്മേലാണ് സര്‍ക്കാര്‍ മൈതാനം അനുവദിച്ചതെന്ന വാര്‍ത്ത നായ്ക്കുരണ പൊടിയേക്കാള്‍ ചൊറിച്ചിലുണ്ടാക്കി;മനസ്സിലാകമാനം. താങ്കളുടെ ജന 'സേവനം ' ബഹു കേമം .

യോഗാഭ്യാസത്തിനിടയില്‍ കണ്ട ഗുരുവിന്‍റെ ഒട്ടിയ വയര്‍ പട്ടിണിക്കാരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനമായി കൊട്ടിഘോഷിക്കപ്പെട്ടു .
ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ മേലുള്ള ആധിപത്യമെന്ന അഭിനവ ആപ്തവാക്യത്തില്‍ ആകൃഷ്ടനായാണല്ലോ രണ്ടും കല്പിച്ചുള്ള ഈ കച്ചകെട്ടിയിറക്കം. പക്ഷെ പിന്നീട് കഥാഗതിയിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകള്‍ മൂലം ഗുരുവിലെ 'പവനായി ' ശരിയ്ക്കും 'ശവമായി ' . വേറൊരു യോഗാസനവും തറവായില്ലെങ്കിലും അങ്ങയുടെ ഹൈ റേറ്റഡ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാമിലൂടെ ' മൂക്കത്ത് വിരല്‍ വെച്ചാസനം' എല്ലാവരും നന്നായി പരിശീലിച്ചു. ഗുരുവേ നമഃ!തന്നോടൊപ്പം നിരാഹാരം കിടക്കാനെത്തിയവര്‍ക്ക് പായും തലയിണയും സൌജന്യമായി അനുവദിച്ചത് ദരിദ്രനാരായണന്മാരോടുള്ള കരുതലിന്‍റെ ഉത്തമ ദൃഷ്ടാന്തമായി. അതിനാല്‍ത്തന്നെ രാജ്യത്തെയും ജനങ്ങളെയും 'സേവിയ്ക്കാന്‍ ' നിലവിലുള്ളവരേക്കാള്‍ സര്‍വ്വഥാ യോഗ്യന്‍ അങ്ങു തന്നെ .(സര്‍വ്വം മുടിച്ചാലും കിടക്കപ്പായെങ്കിലും മിച്ചം വെക്കൂല്ലോ )

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഏറ്റവും വലിയ നേട്ടം ഏതു പ്രതിസന്ധികളെയും തിന്മകളെയും ഒരുമിച്ചുള്ള ജനമുന്നേറ്റത്തിലൂടെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന അനുഭവത്തിലൂടെയുള്ള തിരിച്ചറിവായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തര 'രാഷ്ട്രീയ കോളനിവാഴ്ചയുടെ' ഏറ്റവും വലിയകോട്ടം ഈ തിരിച്ചറിവിന്‍റെ അഭാവമായിരുന്നു; കുറച്ചു കടത്തിപ്പറഞ്ഞാല്‍ പ്രതികരണ ശേഷിയുടെ ബോധപൂര്‍വകമായ വന്ധ്യംകരണമായിരുന്നു. ജനങ്ങളുടെ അറിവില്ലായ്മകളുടെ ചതുപ്പ് നിലത്തു കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണ് ഇന്നിന്‍റെ രാഷ്ട്രീയവ്യവസ്ഥിതി എന്നത് പകല്‍ പോലെ വ്യക്തമാണ് .ഡി .ഡി . റ്റി . പോലുള്ള വിഷ വസ്തുക്കളെ പ്രതിരോധിക്കാന്‍ തലമുറകള്‍ക്കിപ്പുറം ഉറുമ്പുകള്‍ കഴിവ് നേടിയതു പോലെ
നെറികേടുകള്‍ അനുഭവിച്ചു മടുത്ത് എന്തും സഹിക്കാനും പൊറുക്കാനും തക്കവിധം ജീന്‍ പരിണാമം ഭാരത ജനതയില്‍ സംഭവിച്ചിരിക്കുന്നു മാഷേ!! ലോട്ടറി വില്‍പ്പനക്കാരുടെ വണ്ടിയിലെ 'കോളാമ്പി' വിളിച്ചു കൂവുന്നതു പോലെ ഞങ്ങള്‍ ആവശ്യപ്പെടുകയാണ് പ്രിയബഹുമാനപ്പെട്ട ഗുരുവേ - "അറയ്ക്കാതെ മടിയ്ക്കാതെ കടന്നു വരൂ ........ നാളെയാണ് നാളെയാണ് സൌഭാഗ്യം.........."



**************************************




ചൊവ്വാഴ്ച, ജൂൺ 07, 2011

ജോപ്പന്‍റെ ' ബാക്കിപത്രം '











പള്ളിപ്പടി
കടന്നു ഞാന്‍ പോകും
ദിനവും നിന്നെയോര്‍ക്കും ജോപ്പി
ചൊന്നതിലതിശയോക്തിയൊട്ടുമേ-
യില്ലെന്നെന്‍ ശപഥമീ നേരം
നിന്നെയവസാനമായൊന്നു കാണാന്‍
കഴിയാത്ത മനസ്സിന്‍റെ സത്യം ;
കളിക്കളത്തിന്നിരുവശത്തായ്
ഉയരെ വിരാജിയ്ക്കും ബാസ്കറ്റ്സാക്ഷി

ഉയരം കുറഞ്ഞവനെങ്കിലും നീ
ഉയരക്കാരുടെ കളിയിലെ കേമന്‍
പന്ത് തട്ടിക്കൊടുത്തു വാങ്ങി
വെട്ടിക്കടന്നുയര്‍ന്നു വലയിലാക്കി ;
വിദ്യാലയാരവമാകെ നിനക്കായ്‌
പതഞ്ഞതിന്നൂര്‍ജ്ജമുള്‍ക്കൊണ്ടതാല്‍
വിജയത്തേരേറും നിന്‍റെ ചിരിയോ
സഹപാഠികള്‍ പങ്കിട്ടതിന്‍ പകിട്ടും

കൌമാരകുതൂഹലമേറ്റമുണരും
രണ്ടാണ്ട് നിന്നോടൊത്തു കഴിയാന്‍
ഇടവന്നെന്നതിലുണ്ടുന്മോദമതിയായ്
ഇടറുന്നു കണ്ഠം നിന്നോര്‍മയില്‍ പക്ഷെ ,
അറുതിയില്ലാ കുസൃതികള്‍ പലതും
നിന്‍റെ വകയായ് തന്നിട്ടുമുണ്ടേ
പിന്‍ നിരകളിലതിനവസരം,
സുലഭമായൊപ്പം സുഖനിദ്രയ്ക്കും

എന്നാലിന്നാരുമേ ചൊന്നില്ല ,
നിന്നുറക്കത്തെക്കുറിച്ചെന്നോട്;
ക്ഷമിക്കൂ , വൈകിപ്പോയി ഞാനല്‍പ്പം
പരിഭവിച്ചെന്നപോലതിനു മുമ്പേ
മുറിയൊരുക്കി തഴുതിട്ടു മറഞ്ഞിരുന്നു ,
വെളിച്ചവും കാംക്ഷിച്ചു വിശ്രമത്തിനായ് ;
മറക്കില്ല മിത്രമേ മരിക്കുവോളം
ഓര്‍മ്മകള്‍ കളിനിര്‍ത്തും വരേയ്ക്കും




(നെടുംകുന്നം സെന്‍റ് ജോണ്‍സ് സ്കൂളില്‍ ഒന്നിച്ചു പഠിച്ച ജോപ്പി ജോണ്‍ 25 -o4
- 2009- ല്‍ ലോകത്തോട്‌ വിടചൊല്ലി )

തിങ്കളാഴ്‌ച, ജൂൺ 06, 2011

സൂര്യപുഷ്പം

കിഴക്കു കാണും കുളത്തിലിന്നൊരു ചെന്തളിര്‍
മൊട്ടുപൊന്തി
അതിമോഹനം തീജ്വാല പോലുള്ളൊരു
താമരത്തളിര്
ദലം വിടര്‍ന്നു വികസിച്ചാഭയുടുത്ത മലരായ് -
ത്തീരവേ
പാല്‍പ്പുഞ്ചിരി പൊഴിച്ചങ്ങനെതാ-
നുദിച്ചു നിന്നു

രേണു ശതകോടി പലദിക്കില്‍ പടര്‍ന്നു
പൊഴിഞ്ഞു
കണമോരോന്നുമൂര്‍ജ്ജകുംഭമതിശക്ത-
ദീപ്തനാളം
ധരയിലതു സ്പന്ദനങ്ങളായ്;ജീവചാരുലത
തളിര്‍ത്തു
പ്രദോഷത്തില്‍ മിഴി കൂമ്പി,യിനി വാസരം
വരണം

തര്‍ക്കവിതര്‍ക്കമില്ലതിലസ്കിതയൊന്നു-
മേശാതെ
അപാരബ്രഹ്മാണ്ഡമണ്ഡലമായ
വനികയില്‍
ചെറു മലരിതു വിരാജിപ്പെങ്കിലും ചെറു-
തല്ലയൊട്ടും
ജീവല്‍ത്തുടിപ്പുകളതിന്‍റെ മാത്രം തണലുപറ്റി -
ക്കഴിഞ്ഞിടുന്നു

ഞായറാഴ്‌ച, ജൂൺ 05, 2011

'പച്ച 'ച്ചോര അഥവാ പരിസ്ഥിതി

ജൂണ്‍ 5 -ലോക പരിസ്ഥിതി ദിനം


" നല്‍പ്രകൃതിയെ നിന്‍ വികൃതികളൊന്നുമേ
വികൃതമാക്കിടൊല്ല മേലില്‍ ,പ്രാകൃതവും
"


പരിസ്ഥിതി നല്‍കുന്ന
സംരക്ഷണമില്ലാതെ ഒരു ജീവിയ്ക്കും നിലനില്‍പ്പില്ല എന്നത് സയന്‍സ് പാഠപുസ്തകത്തിലെ മഷിക്കൂട്ട് പോലെ തന്നെ മനസിലുറച്ച സംഗതിയാണ് , ചെറുപ്പം മുതല്‍ എല്ലാവര്‍ക്കും. അപ്പോള്‍ നിങ്ങള്‍ ഉടനെ ചോദിക്കും , പശുവിനെ തീറ്റുമ്പോള്‍ മഴ പെയ്യാതിരുന്നതു കൊണ്ടുമാത്രം പള്ളിക്കൂടവരാന്തയില്‍ കയറി നില്‍ക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഹതഭാഗ്യരായ മനുഷ്യരുടെ കാര്യമോ എന്ന്. ഒന്നു മനസ്സിലാക്കൂ , ഇവരെയെല്ലാം പാകത്തിന് ചേര്‍ത്ത് കുഴച്ചു ഉണ്ടാക്കിയിരിക്കുന്ന പദപ്രയോഗമാണ് ജീവി. അമ്മയുടെ മുലപ്പാല്‍ കുടിയ്ക്കുന്നതിനെപ്പറ്റി കുഞ്ഞുങ്ങള്‍ക്ക്‌ സ്റ്റഡി ക്ലാസ്സ്‌ വേണ്ടാത്തതു പോലെ , ആദിമമനുഷ്യന്‍ മുതല്‍ ആധുനികന്‍ വരെ ഏവരുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു പ്രകൃതിയുടെ പ്രാധാന്യം.

ഇന്ന് പക്ഷെ , കുപ്പിപ്പാലിന്‍റെയും കവര്‍ പാലിന്‍റെയും യുഗമായതിനാലാവണം ആത്മാര്‍ത്ഥതയിലും പ്രതിബദ്ധതയിലുമെല്ലാം
വെള്ളം കലര്‍ന്നിട്ടുണ്ട്.ആഗോളതാപനം,ഓസോണ്‍ ശോഷണം എന്നിങ്ങനെ അത്യന്തം ഭംഗിയുള്ളതും അതേസമയം മഞ്ഞുമലപോലെ അപകടം ഒളിഞ്ഞിരിക്കുന്നതുമായ വാക്കുകള്‍ ശാസ്ത്രലോകം ഉരുവിട്ട് തുടങ്ങിയിട്ട് നാളേറെയായി.പരാജയം വിജയത്തിന്‍റെ ചവിട്ടുപടി എന്ന
ചൊല്ല് ,നേട്ടം കോട്ടത്തിന്‍റെ ചവിട്ടുപടി എന്നു തിരുത്തേണ്ട കാലമായി .അത്രയ്ക്കാണ് മനുഷ്യരാശിയ്ക്ക് ഉപകാരപ്രദമായിരുന്ന പല കണ്ടുപിടുത്തങ്ങളും വിവേകരഹിതമായ ഉപയോഗത്താല്‍ ജീവജാലങ്ങള്‍ക്കാകമാനം ദോഷകരമായി ഭവിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ പുനരുല്പാദനം അവയുടെ വര്‍ധിച്ചു വരുന്ന
ഉപഭോഗത്തെക്കാള്‍ മന്ദഗതിയിലാണെന്ന് വിസ്മരിക്കരുത്. അതിനാല്‍ത്തന്നെയാണ് പിറന്നു വീഴുന്ന ഓരോ മനുഷ്യനും ഭൂമിയുടെ ശരീരത്തിലെ അര്‍ബുദകോശമായി എണ്ണപ്പെടുന്നത്.

വനനശീകരണം അതിന്‍റെ പാരമ്യതയിലെത്തിയപ്പോള്‍ ഭൂമിയുടെ നില്‍പ്പ് ശരിയ്ക്കും കയ്യാലപ്പുറത്തായി.ഒരു മരം വെട്ടിയിടുമ്പോള്‍ ഉന്മൂല നാശം ഒരു ചുവടു മുന്നോട്ടു വെയ്ക്കുകയാണ് .ബുദ്ധിയും വിവേചനാ ശക്തിയും വേണ്ടുവോളം ലഭിച്ച മനുഷ്യന്‍ ഒരാള്‍ മാത്രമാണ് ഇതിനെല്ലാം കാരണമെന്നത് ഏറ്റവും പരിതാപകരം. പരിസ്ഥിതിസംരക്ഷണം തന്നെയാണ് സ്വയംസംരക്ഷണം എന്ന തിരിച്ചറിവില്‍ എല്ലാവരും കൈ കോര്‍ക്കുമ്പോള്‍ ശോഭനമായ , ഹരിതാഭമായ ഭൂമിയുടെ മുകുളങ്ങള്‍ ഉയര്‍ന്നു വരും. തലമുറകള്‍ ഇനിയും വരാനിരിക്കുന്നു.മലീമസമാകാത്ത പ്രകൃതി അവരുടെ അവകാശമെങ്കില്‍ അങ്ങനെ അതിനെ കാത്തുസൂക്ഷിച്ചു കൈമാറേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ് .മരങ്ങള്‍ ജീവരാശിയുടെ ചോരയാണ്. പ്രകൃതിസ്നേഹം നമ്മില്‍ ഉണരുമ്പോള്‍ നമ്മുടെ ചോരയും പച്ചയാകും , തീര്‍ച്ച .ഇന്ന് മുതല്‍ നടുന്ന വൃക്ഷത്തൈകളിലേയ്ക്കും വിത്തുകളിലേയ്ക്കും മുളച്ചു പൊന്തുന്ന പുല്‍നാമ്പുകളിലേയ്ക്കും അതു പടര്‍ന്നൊഴുകട്ടെ; പ്രകൃതിയും മനുഷ്യനും ഒരേ ചോരയില്‍ സമരസപ്പെടട്ടെ .






ശനിയാഴ്‌ച, ജൂൺ 04, 2011

പൊന്‍ദീപനാളം

കവിത


തളിരില ,പൂങ്കുലയോളം പോരും
മാര്‍ദ്ദവമോഹിത ഗാത്രമെടുത്തോള്‍ ,
തെളിയും ദീപത്തിരിനാളം പോല്‍

അണിമയണിഞ്ഞു വിരാജിച്ചരികെ

കണ്ണിമ ചിമ്മാതിമ്മിണി നേരം

വാലിട്ടെഴുതിയ മിഴിയില്‍ നോക്കെ ,
മുന്തിരിമണിയാണെന്ന് നിനച്ചു
വിസ്മയമുള്ളില്‍ മൊട്ടിട്ടൊത്തിരി

പീലികളപ്പോള്‍ കവിതയൊരുക്കി
പ്രണയത്തിന്‍ മഷി തേച്ചതിനാലെ
ആശയമറിയാനാശ മുളച്ചു ;
ആര്‍ദ്രിതനവഭാവങ്ങളറിഞ്ഞു


അവളെന്നാത്മാവിന്നാഴങ്ങള്‍

തൊട്ടു തലോടിയ ശീതളരാഗം
പൂമഴ പെയ്താലെങ്ങനിരിക്കും
അതിലലിയാത്തവരാരാണ്


സ്മിതമതിലായിര വര്‍ണങ്ങള്‍
പൊട്ടിവിടര്‍ന്നൊളി ചിതറുന്നു
പാവനസ്നേഹമരാളങ്ങള്‍
കൊക്കിലുരുമ്മിപ്പുളയുന്നു

വെള്ളിയാഴ്‌ച, ജൂൺ 03, 2011

ചുറ്റുവട്ടം

കവിത

മഴയിന്നു പെയ്തു തുടങ്ങിയപ്പോള്‍
മനം കുളിരണിയുന്നെന്നു ഞാന്‍
പിറ്റേന്നത് ശക്തമായ് തീര്‍ന്നപ്പോള്‍
കുടിനീരിനില്ലിനി ക്ഷാമമെന്നാനന്ദിച്ചു
പിന്നെപ്പെയ്തൊഴിയാതെ കനത്തനേരം
ഒഴിയാ ബാധയിതു മുടിക്കാനെന്നു പഴിയും

കാര്‍മേഘവാതില്‍ തള്ളിത്തുറന്ന്
ഇളവെയില്‍ തലനീട്ടിച്ചിരി തൂകിടുമ്പോള്‍
ആഹാ ! മനോഹരം നല്ല ദിവസ -
മുന്മേഷഭരിതമെന്നുറക്കെപ്പറഞ്ഞു
ചൂടിന്‍ ചൂട്ടുകറ്റയൊന്നായെരിയവെ
വിയര്‍പ്പിന്‍റെ ഭാരമിതയ്യോ , ഭയാനകം

ഈ നാടിന്‍ സൗന്ദര്യം പുഴ പോയ്‌ വിളമ്പും
പല നാട്ടിലനസ്യൂതമാഴിവരെയും,
ശുദ്ധജലത്തിന്‍റെ നിത്യസ്രോതസ്സും;
എന്നാല്‍ കരകവിയുന്ന പെരുമഴക്കാലം
കുലംകുത്തിവരുന്നു നെഞ്ചിലേയ്ക്ക്
മരുകരയെത്തിടാനാവാത്ത വൈതരണി

തല്ലിയലച്ചു പതഞ്ഞുയര്‍ന്നീടുന്നു
കടലില്‍ കുറുമ്പരാമലമാലകള്‍
എത്ര മനോജ്ഞമിതുമിളം തെന്നലും;
എങ്കിലും നാശകാരിയാം സുനാമി
തെങ്ങോളം വളര്‍ന്നെല്ലാം വിഴുങ്ങുമ്പോള്‍
അറിയൂ ദ്രോഹത്തിന് മറുചെയ്തിയായ്

"തരിശുപാടമൊരുക്കി കൃഷിയിറക്കണം

ഭക്ഷ്യസുരക്ഷയ്ക്കേക മാര്‍ഗം സ്വയംപര്യാപ്തത"
വാക്കുകളില്‍ നെന്മണി കതിരിട്ടുനിന്നു
പ്രസംഗ വേദിയില്‍ അമിട്ട് പൊട്ടിച്ചവന്‍
പാടത്തിന്‍ മേനി പണ്ടേ മണ്ണിട്ട്‌ മൂടി
മണിമാളിക തീര്‍ത്ത്‌ സുഖിച്ചുവാഴുന്നു !

തലോടുന്ന കാറ്റിന്‍റെ മൃദുകരസ്പര്‍ശത്തില്‍ ,
കുളിരില്‍ സ്വയം മറന്നു നില്‍ക്കാത്തവരുണ്ടോ ?
ഇത്ര സുഖപ്രദം മറ്റൊന്നുമില്ലെന്നു പറയും
ഇപ്പോള്‍ 'കത്രീന , റീത്ത , നര്‍ഗീസുമാര്‍ പലര്‍
സര്‍വ്വം ചുഴറ്റിപ്പറത്തിക്കളിക്കുമ്പോള്‍
അറിയാതെ തലയില്‍ കൈവെച്ചുപോകും
"
ഇവരക്ഷരാര്‍ത്ഥത്തില്‍ യക്ഷികള്‍ തന്നെ "

പുളിയിലക്കരമുണ്ടുടുത്തോര്‍ മലയാളിമങ്കമാര്‍
ഫാഷനബിളാകുന്നു മേല്‍ക്കുമേലിന്ന്
മാറ്റത്തിനെപ്പോഴും സഹര്‍ഷസ്വാഗതം
'
നാറ്റ ' മില്ലായ്കിലതത്യുത്തമമറിയുമോ ?
വാര്‍ത്തകള്‍ പലതുമിടിത്തീകളാകുമ്പോള്‍
സ്വയംകൃതാനര്‍ത്ഥമെന്നു വിവേകികള്‍

നമ്മള്‍ തളിയ്ക്കു 'ന്നെന്തോ ' സള്‍ഫാന്‍
കീടങ്ങളെല്ലാമൊഴിഞ്ഞു പോയീടുവാന്‍ ,
പലതരം വിളവുകളില്‍ തോട്ടങ്ങളിലെല്ലാം
ലാഭമേറി നാടുനേടി വളരുമെന്നോതി ;
ഇന്നോ തൊഴിലാളികള്‍ തളര്‍ന്നു വീഴുന്നു
മാ
മ്പു മഴക്കാറിലുരുകുന്ന വിധമേ !