Powered By Blogger

ചൊവ്വാഴ്ച, ജൂലൈ 26, 2011

നാളെയുടെ വാഗ്ദാനം


കവിത

സ്കൂളിലെ വില്ലനാണവന്‍
കടിക്കാത്ത പട്ടിയും അവനെക്കണ്ടാല്‍
കുറഞ്ഞപക്ഷം കുരയ്ക്കുകയെങ്കിലും ചെയ്യും,
അത്രയ്ക്ക് നശൂലം....
കൂട്ടുകാരെ കിറുമ്പി വഴക്കുണ്ടാക്കാന്‍
ബഹുകേമന്‍
അവന്റെ ഉത്തരക്കടലാസ് കണ്ടാല്‍
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മൂല്യനിര്‍ണയം നടത്തിയ
അധ്യാപകര്‍ക്ക് ശിഷ്യപ്പെടും ,
നല്ല വരയും കുത്തും !
പൂജ്യം കണ്ടുപിടിക്കപ്പെട്ടത്
അവന് മാര്‍ക്കിടാന്‍
ഉദ്ദേശിച്ചു മാത്രമാണ് ,
യാതൊരു സംശയവും വേണ്ട

അവന്റെ അച്ഛന്‍ എപ്പോഴും പറയും-
" നീ വലിയവനാ മോനേ,
ചെറുപ്പത്തില്‍ സ്കൂളിന്റെ
പടികടക്കാത്ത നിന്റെ അപ്പന്‍
ദിവസവും സ്കൂള്‍ വരാന്തയില്‍
നില്‍ക്കാന്‍ കാരണം നീയാണ്,
നീ ഒരാള്‍ മാത്രം "

അടിപിടി കൂടി
ഉടുപ്പ് കീറി , ബട്ടന്‍സ് പൊട്ടി
പൊടിയിലും ചെളിയിലും
കുളിച്ചു വരുമ്പോള്‍
അമ്മ വനിതാ പോലീസാകും
"അഭിനയക്കളരി ഉണ്ടായിരുന്നു
റിഹേഴ്സലെടുത്തു നോക്കിയതാ"
എന്നും ഒറ്റ മറുപടി , അമ്മ 'ഫ്ലാറ്റ് '-
'ശരിയാ , സിനിമയിലെ നായകന്മാര്‍
വില്ലനെ അടിച്ചൊതുക്കാന്‍
എന്തെല്ലാം ചെയ്യുന്നു,
എന്തൊക്കെ സഹിക്കുന്നു
അപ്പോള്‍ ഇത് നിസ്സാരം'
അമ്മയുടെ സ്വപ്നക്കൂട്ടിലേയ്ക്ക്
പുതിയൊരു കിളി ചേക്കേറി -
മകനെന്ന ഭാവി സൂപ്പര്‍സ്റ്റാര്‍ ....

ഞായറാഴ്‌ച, ജൂലൈ 24, 2011

കാരണം


കവിത


കര്‍ക്കിടകക്കാറെന്തേ
ഭ്രാന്തു പിടിച്ചത് പോലെ
ഇങ്ങനെ പാഞ്ഞു നടക്കുന്നു ;
എപ്പോഴും മുഖം കറുപ്പിച്ച് ,
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്
തൊട്ടു പിന്നാലെ പൊട്ടിച്ചിരിച്ച്
ഇലകളോട് കലഹിച്ച്,
അടുത്ത നിമിഷം
അലറി വിളിച്ച് ഒരു ഒറ്റയാനെപ്പോലെ
മരങ്ങള്‍ പിടിച്ചു കുലുക്കി ...........

അവസാനം
ഓടി ഓടി ക്ഷീണിച്ച്
ഒരടി പോലും വെയ്ക്കാനാവാതെ
ഏതെങ്കിലും വഴിവക്കില്‍
തളര്‍ന്നു വീഴാന്‍
വിധി; എന്നും.........

കാരണമന്വേഷിക്കാന്‍
തെല്ലും നിവൃത്തിയില്ല
കാരണം , ഞാന്‍
ഭ്രാന്തനായതിനും പ്രത്യേകിച്ച്
കാരണമൊന്നുമില്ലല്ലോ..........

വ്യാഴാഴ്‌ച, ജൂലൈ 21, 2011

ഇരട്ടക്കുട്ടികള്‍


കവിത

രണ്ടുപേരെന്നുള്ളിലുണ്ടെന്നറിഞ്ഞു
മൂന്ന് പതിറ്റാണ്ട് ശേഷം ജനിക്കും

കേട്ടവരോടിയെത്തിയരികില്‍
അഭിനന്ദനമലരു കോര്‍ത്ത്‌
ഹാരമണിയിച്ചു തന്നു;
ഒന്നിന് പേരിടാം ഡപ്യൂട്ടി കലക്ടര്‍
രണ്ടാമനോ ജനറല്‍ മാനേജരെന്നും
ആശുപത്രി മുറിയും ബുക്ക് ചെയ്തു
റവന്യുവിലാകണമാദ്യജാതന്‍
ഇളയവന്‍ പിറക്കണം ജില്ലാ ബാങ്കില്‍ !

ഗര്‍ഭസ്ഥര്‍ക്കും ജാതകമെഴുതി
ഗണിച്ചും ഗുണിച്ചും വിവിധ ജോത്സ്യര്‍
കൈവെള്ളയില്‍ കണ്ടപോലോതി -
"ഒരുവനധികാര പര്‍വ്വങ്ങള്‍ താണ്ടു -
മപരനോ ലക്ഷ്മിയെ വേള്‍ക്കും
ഗുണദോഷസമ്മിശ്ര ജന്മങ്ങളത്രേ
ഈശ്വരാധീനത്തിനര്‍ത്ഥക്ക നിത്യം
തെളിഞ്ഞ വഴിയേതെന്ന് കാട്ടിത്തരാന്‍
കര്‍മ്മങ്ങളതിലേയ്ക്കനുഷ്ഠിച്ചിടില്‍
ശനിദശകളൊന്നായകന്നു നീയോ
ശുക്രനെപ്പോലെ തിളങ്ങി വാഴും "

ചെക്കപ്പുകള്‍ , മരുന്നുകള്‍
കൂടെയുപദേശങ്ങള്‍ വേണ്ടുവോളം
കോംപ്ലിക്കേഷന്റെ കണ്‍ഫ്യൂഷനില്‍
ഉല്‍കണ്ഠ മുറ്റുന്നു ചുറ്റുപാടും
വലിഞ്ഞു മുറുകിയ മുഖമോടെ വന്ന്
ഡോക്ടേര്‍സ് സിസേറിയനെന്നുരച്ചു
ഇരട്ടകളിലൊന്നിനെയിരുട്ടെടുക്കും
തീരുമാനിക്കുവിനാരെ വേണം

എന്നമ്മ വിതുമ്പിക്കരഞ്ഞു നിന്നു
കാര്യമറിയാതച്ഛനോ കോപമാളി ;
ചിന്ത മുറിഞ്ഞു ചോര തുളുമ്പി
മക്കളോടെനിക്കില്ല പന്തിഭേദം
കരളു പൊടിയുന്നെന്‍ കിടാങ്ങളേ
ആരെ ഞാനൂട്ടുമാരെ വെടിയും
ഹൃദയമുരുക്കുന്ന വേദനയെന്നെ -
യപ്പാടെ തിന്നുന്നസ്ഥി പോലും
ഹോമാഗ്നി കുണ്ഠമെന്നാറിമാറും
തീര്‍ച്ചയരുളട്ടെയതിനു കാലം

( റവന്യു വകുപ്പിലേയ്ക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിലേക്കും ഒരേ സമയം നിയമനം ലഭിച്ചപ്പോള്‍ )

ബുധനാഴ്‌ച, ജൂലൈ 20, 2011

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച


" വ്യാവസായിക വളര്‍ച്ചയിലൂടെ മാത്രമേ
പുരോഗതി ഉണ്ടാവുകയുള്ളൂ ,
തൊഴിലില്ലായ്മയോടൊപ്പം
കലുങ്കും കടത്തിണ്ണയും പങ്കിടാന്‍
ആളെക്കിട്ടാതാവുകയുള്ളൂ" -
ഭരണാധികാരികളുടെ ഈ നിലവിളി
കേരള ജനതയുടെ, യുവതയുടെ
ഹൃദയങ്ങളെ കീറി മുറിയ്ക്കുന്ന
കൂരമ്പായി മാറി ;
അവര്‍ പരിശ്രമശാലികളായി

സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്കു
വായ്പ , സബ്സിഡി ,
ഭരണക്കാരുടെ സഹകരണം
പോലീസ് വക സംരക്ഷണം-
ഇതെല്ലാം ഫാക്ടംഫോസും പൊട്ടാഷ്യവുമാക്കി
മുട്ടിന് മുട്ടിന് വ്യവസായങ്ങള്‍ ;
ചെറുകിടവും വന്‍കിടവും
അനുകൂലസാഹചര്യത്തില്‍
കൂണ്‍ബെഡ്ഡില്‍ മുകുളങ്ങള്‍
തിങ്ങി വളരുന്നത്‌ പോലെ
നിര്‍മാണശാലകള്‍ , വ്യാപാര കേന്ദ്രങ്ങള്‍
വിതരണ
ശൃംഖലകള്‍ ,അനുബന്ധ തൊഴില്‍മേഖലകള്‍ -
സര്‍വത്ര പുരോഗതി തന്നെ !

ഇത്രയും പരിചരണവും ശ്രദ്ധയും ഹാച്ചറികളില്‍
വിരിയാന്‍ വെച്ചിരിക്കുന്ന കോഴി മുട്ടകള്‍ക്ക്
ലഭിക്കുന്നുണ്ടോയെന്നു സംശയമാണ് ,
തട്ടാതെ , മുട്ടാതെ , പൊട്ടാതെ
ഓരോ ഉല്പ്പന്നവും നിര്‍മിക്കപ്പെടുന്നു.
ഒരു വ്യവസായവും പൂട്ടിപ്പോയില്ല
അസംസ്കൃത വസ്തുക്കള്‍ക്ക് ക്ഷാമമോ
തൊഴിലാളി സമരങ്ങളോ ഉണ്ടായില്ല !
ലാഭം കുമിഞ്ഞു കൂടി , എങ്ങും പണം പൂത്ത മണം മാത്രം
മുന്തിയ ഇനം കാറുകള്‍ , വീടുകള്‍ , ഹോട്ടലുകള്‍ ;
ആര് പറഞ്ഞു മടിയന്മാരാണ്
മലയാളികളെന്നു , ശുദ്ധനുണ
വികസിത രാജ്യങ്ങളിലെ
വന്‍ വ്യവസായ നഗരങ്ങളെക്കാളും
പേരുകേട്ട സ്ഥലങ്ങള്‍ ഇങ്ങു കേരളത്തില്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട് -
വിതുര , സൂര്യനെല്ലി , കിളിരൂര്‍ ,
കോതമംഗലം , പറവൂര്‍ ....... കഥ തുടരുന്നു