Powered By Blogger

ഞായറാഴ്‌ച, ഏപ്രിൽ 22, 2012

പ്രണയം ഒരു പൂമരമാണ് ........
ഇഷ്ടത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍
പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍ .........
പരിഭവത്തിന്‍റെ ഇളംകാറ്റത്ത്
പൂവിതള്‍ പൊഴിച്ച് നീരസം കാട്ടുന്നവള്‍.......


വികാരഋതുഭേദങ്ങള്‍ പ്രണയമരത്തിനും

നിറഭേദം വരുത്തും , തീര്‍ച്ച
എങ്കിലും ഒരിക്കലും പൂക്കാത്ത
കാട്ടുമരം പോലെയല്ല .........
ഏതുകാലത്തും ഒരു പൂമൊട്ടെങ്കിലും
അത് കാത്തുവെയ്ക്കും ....
ഒരു തരി സുഗന്ധം പരത്തും
...

ശനിയാഴ്‌ച, ഏപ്രിൽ 21, 2012

പകലും സന്ധ്യയും
**************
അഗാധവും അനശ്വരവുമായ
പ്രണയത്തിന്‍റെ പ്രതീകങ്ങളായി
പകലും സന്ധ്യയും കാവ്യങ്ങളില്‍
വാഴ്ത്തപ്പെടുന്നു .....
അതും
വിരഹവേദനയാല്‍ സ്വയം ഉരുകിത്തീരാന്‍
വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളായി മാത്രം ......

പ്രണയത്തിന്‍റെ ഇനിയും വെളിപ്പെടുത്തപ്പെടാത്ത
ഭൂഖണ്ഡങ്ങള്‍ തേടിയലയുന്നവര്‍ക്ക് മുമ്പില്‍
ചിലപ്പോള്‍ പുതിയ പച്ചത്തുരുത്തുകള്‍
പ്രത്യക്ഷപ്പെട്ടേക്കാം ....
ശരിയുത്തരം ഒരിക്കലും പൂര്‍ണമായി
കണ്ടെത്താന്‍ സാധിക്കാത്ത
പ്രഹേളികയാണല്ലോ പ്രണയം ........
വറ്റിക്കാന്‍ ആവാത്ത കടലാഴം
തന്നെയാണ് പ്രണയം ....

പകല്‍ സന്ധ്യയെ പിരിഞ്ഞു പോവുകയല്ല
മറിച്ച്,
അവന്‍ തന്‍റെ പ്രേയസിയോടൊപ്പം
ലതാനികുഞ്ജത്തില്‍ കളിപറഞ്ഞിരിക്കുകയാവും ...
സന്ധ്യയാവട്ടെ വിരഹം എന്തെന്ന് പോലും
അറിഞ്ഞിട്ടില്ല .....
തന്‍റെ പ്രാണേശ്വരനെ പുല്‍കിയുറങ്ങുമ്പോള്‍
അവളെ എങ്ങനെ വിരഹിണിയെന്ന്
ചൊല്ലി വിളിക്കാന്‍ കഴിയും


ഒരിക്കലും ഒത്തുചേരാന്‍ കഴിയാത്ത
ഹതഭാഗ്യരായ ഇണകളായി
ബിംബകല്പന ചെയ്യപ്പെട്ട പകലും സന്ധ്യയും
പരസ്പരം അലിഞ്ഞു ചേരുന്ന
തീവ്രാനുരാഗനിമിഷങ്ങളില്‍
ഇങ്ങനെ കാതോട് കാതോരം ചൊല്ലി -
"പ്രണയം നമ്മളിലൂടെ അനശ്വരമാകട്ടെ "

ശനിയാഴ്‌ച, ഏപ്രിൽ 14, 2012

വിഷുപ്പുലരി ************



എത്രയൊരുക്കമൊരുങ്ങേണമറിയുമോ
നാളെ മേടപ്പുലരി പിറന്നിടാന്‍
മിഴിതുറന്നാദ്യമായ്‌ കാണണം
സുകൃതകാരണം കണ്ണന്‍റെ തിരുമുഖം

വൃന്ദാവനിയില്‍ നടാടെ മൊട്ടിട്ട

കൊന്നമലരിനിന്നും സ്വര്‍ണവര്‍ണ്ണം
മാറ്റൊട്ടുമാറിയില്ലൊരു തരിയുമതിന്
പോയകാല സൗഭഗം ഇതളായ്‌ വിടര്‍ത്തി

ഉരുളി നിറച്ചതിന്‍ വിവക്ഷയോ
ഫലസമൃദ്ധി പടിയില്‍ കാത്തുനില്‍പ്പൂ
തൊഴുതു കൈനീട്ടം വാങ്ങും മനം നിറഞ്ഞു
സര്‍വ്വതും സര്‍വ്വേശ്വരാ നിന്‍റെ കൃപയാല്‍

ദിനമൊഴിയാതെയേതേതു ചിത്തവും
സത്യമാം സത്ത തിരയേണമവിരതം
മുന്‍പിലെ സരണിയില്‍ ഞാനോരോ പദവും
നിന്നറിവിനാലെയിനി വെയ്ക്കു നാഥാ

കുളിരിന്‍റെ അംഗുലം നിന്‍റെ സ്പര്‍ശം
തെന്നലിന്നാരവം തവവേണുരാഗം
ദീപ്തമീക്കാഴ്ചയെന്നന്തരാത്മാവി -
ലിരുളില്‍ മറയാതെ ഞാനെടുത്തു വെയ്ക്കാം
ജന്മപുണ്യമായ്‌ ഞാന്‍ കാത്തു വെയ്ക്കാം .........