കവിത
മഴയിന്നു പെയ്തു തുടങ്ങിയപ്പോള്‍
മനം കുളിരണിയുന്നെന്നു ഞാന്‍
പിറ്റേന്നത് ശക്തമായ് തീര്‍ന്നപ്പോള്‍
കുടിനീരിനില്ലിനി ക്ഷാമമെന്നാനന്ദിച്ചു
പിന്നെപ്പെയ്തൊഴിയാതെ കനത്തനേരം
ഒഴിയാ ബാധയിതു മുടിക്കാനെന്നു പഴിയും
കാര്‍മേഘവാതില്‍ തള്ളിത്തുറന്ന്
ഇളവെയില്‍ തലനീട്ടിച്ചിരി തൂകിടുമ്പോള്‍
ആഹാ ! മനോഹരം നല്ല ദിവസ -
മുന്മേഷഭരിതമെന്നുറക്കെപ്പറഞ്ഞു
ചൂടിന്‍ ചൂട്ടുകറ്റയൊന്നായെരിയവെ
വിയര്‍പ്പിന്‍റെ ഭാരമിതയ്യോ , ഭയാനകം
ഈ നാടിന്‍ സൗന്ദര്യം പുഴ പോയ് വിളമ്പും
പല നാട്ടിലനസ്യൂതമാഴിവരെയും,
ശുദ്ധജലത്തിന്‍റെ നിത്യസ്രോതസ്സും;
എന്നാല്‍ കരകവിയുന്ന പെരുമഴക്കാലം
കുലംകുത്തിവരുന്നു നെഞ്ചിലേയ്ക്ക്
മരുകരയെത്തിടാനാവാത്ത വൈതരണി
തല്ലിയലച്ചു പതഞ്ഞുയര്‍ന്നീടുന്നു
കടലില്‍ കുറുമ്പരാമലമാലകള്‍
എത്ര മനോജ്ഞമിതുമിളം തെന്നലും;
എങ്കിലും നാശകാരിയാം സുനാമി
തെങ്ങോളം വളര്‍ന്നെല്ലാം വിഴുങ്ങുമ്പോള്‍
അറിയൂ ദ്രോഹത്തിന് മറുചെയ്തിയായ്
"തരിശുപാടമൊരുക്കി കൃഷിയിറക്കണം
ഭക്ഷ്യസുരക്ഷയ്ക്കേക മാര്‍ഗം സ്വയംപര്യാപ്തത"
വാക്കുകളില്‍ നെന്മണി കതിരിട്ടുനിന്നു
പ്രസംഗ വേദിയില്‍ അമിട്ട് പൊട്ടിച്ചവന്‍
പാടത്തിന്‍ മേനി പണ്ടേ മണ്ണിട്ട് മൂടി
മണിമാളിക തീര്‍ത്ത് സുഖിച്ചുവാഴുന്നു !
തലോടുന്ന കാറ്റിന്‍റെ മൃദുകരസ്പര്‍ശത്തില്‍ ,
കുളിരില്‍ സ്വയം മറന്നു നില്‍ക്കാത്തവരുണ്ടോ ?
ഇത്ര സുഖപ്രദം മറ്റൊന്നുമില്ലെന്നു പറയും
ഇപ്പോള്‍ 'കത്രീന , റീത്ത , നര്‍ഗീസുമാര്‍ പലര്‍
സര്‍വ്വം ചുഴറ്റിപ്പറത്തിക്കളിക്കുമ്പോള്‍
അറിയാതെ തലയില്‍ കൈവെച്ചുപോകും
" ഇവരക്ഷരാര്‍ത്ഥത്തില്‍ യക്ഷികള്‍ തന്നെ "
പുളിയിലക്കരമുണ്ടുടുത്തോര്‍ മലയാളിമങ്കമാര്‍
ഫാഷനബിളാകുന്നു മേല്‍ക്കുമേലിന്ന്
മാറ്റത്തിനെപ്പോഴും സഹര്‍ഷസ്വാഗതം
'നാറ്റ ' മില്ലായ്കിലതത്യുത്തമമറിയുമോ ?
വാര്‍ത്തകള്‍ പലതുമിടിത്തീകളാകുമ്പോള്‍
സ്വയംകൃതാനര്‍ത്ഥമെന്നു വിവേകികള്‍
നമ്മള്‍ തളിയ്ക്കു 'ന്നെന്തോ ' സള്‍ഫാന്‍
കീടങ്ങളെല്ലാമൊഴിഞ്ഞു പോയീടുവാന്‍ ,
പലതരം വിളവുകളില്‍ തോട്ടങ്ങളിലെല്ലാം
ലാഭമേറി നാടുനേടി വളരുമെന്നോതി ;
ഇന്നോ തൊഴിലാളികള്‍ തളര്‍ന്നു വീഴുന്നു
മാമ്പു മഴക്കാറിലുരുകുന്ന വിധമേ !
വെള്ളിയാഴ്‌ച, ജൂൺ 03, 2011
ചൊവ്വാഴ്ച, മേയ് 31, 2011
പുകഞ്ഞ കൊള്ളി പുറത്ത്




മെയ് 31 - പുകയിലവിരുദ്ധ ദിനം
പുകയില, പുകവലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിലെ വെറ്റിലത്തളികയില്‍ ആദ്യം തെളിയുന്നത് തറവാട്ടിലെ ഉമ്മറപ്പടിയില്‍ മുറുക്കിച്ചുവപ്പിച്ചിരുന്ന് പഴങ്കഥകളുടെ കെട്ടഴിക്കുന്ന എന്‍റെ വല്ല്യമ്മയുടെയും 'ശൃംഖലാ 'വലിക്കാരാനായിരുന്ന അച്ഛന്‍റെയും മുഖങ്ങളാണ് .കേടുവന്ന് വല്ല്യമ്മയുടെ പല്ലുകള്‍ പറിച്ചതോടെ ' നാലുംകൂട്ടി ' മുറുക്കുമ്പോള്‍ പ്രസരിക്കുന്ന ആ പ്രത്യേക ഗന്ധം ഞങ്ങള്‍ക്കന്യമായി(ഇടയ്ക്ക് വല്യമ്മയുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ കൊച്ചുമക്കള്‍ 'മുറുക്ക് ' ആസ്വദിച്ചിരുന്നതിനാല്‍ ചെറുതല്ലാത്തൊരു നഷ്ടബോധം മാത്രം ബാക്കി !) അഞ്ചാറു വര്‍ഷം മുമ്പ് അച്ഛന്‍ ധൂമപാനം പൂര്‍ണമായി ഉപേക്ഷിച്ചത് ആശുപത്രിക്കിടക്കയില്‍ വെച്ച് മരണദേവതയുടെ യോഗ്യതാ പരീക്ഷയും ഇന്‍റെര്‍വ്യുവും നേരിടേണ്ടി വന്നതുകൊണ്ടാകാം.എന്തായാലും പുള്ളിക്കാരന്‍ പരീക്ഷയില്‍ തോറ്റുപോയി !(ചെറുപ്പം മുതലേ 'പുക'മണം എന്നെ അസ്വസ്ഥനാക്കിയിരുന്നതിനാല്‍ അച്ഛന്‍ പുകവലി ശീലം ഉപേക്ഷിച്ചത് 'ഇഷ്ടബോധ'മാണുണ്ടാക്കിയത്) ഞാന്‍ ഇതേവരെ ഒരു ബീഡിക്കുറ്റി പോലും പരീക്ഷിച്ചിട്ടില്ല എന്നത് വളരെ സന്തോഷവും അഭിമാനവും ഉളവാക്കുന്ന കാര്യമാണ് .
ഇനി വിഷയത്തിലേക്ക് വരാം.ഇന്ന് എല്ലാ നല്ല കാര്യങ്ങളും ആഘോഷങ്ങളുടെയോ ആചരണങ്ങളുടെയോ ഒരു പ്രത്യേക ദിനത്തിലേക്ക് ഒതുക്കുകയാണ് അല്ലെങ്കില്‍ ഒടുക്കുകയാണ് നമ്മള്‍.പുകയില ഉല്പന്നങ്ങളായ ബീഡി,സിഗരറ്റ്,പാന്‍ മസാലകള്‍ എന്നിവയുടെ ഉപയോഗം പുകയിലവിരുദ്ധ ബോധവല്‍ക്കരണപരിപാടികള്‍ക്കിടയിലും സ്കൂള്‍,കോളേജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ വര്‍ദ്ധിച്ചു വരുന്നത് ഇത്തരം തട്ടിക്കൂട്ട് പരിപാടികളുടെ നിരര്‍ത്ഥകതയാണ് വെളിവാക്കുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഈ 'കുടംകമിഴ്ത്തി വെള്ളമൊഴിക്കല്‍' മഹാമഹം കണ്ട് വലിയന്മാരുടെ ചുണ്ടില്‍ ,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍റെ പുറത്തേറിയപോലുള്ള ഗരിമയില്‍ ഞെളിഞ്ഞിരിക്കുന്ന സിഗരറ്റ് ഒരു ഇളിഞ്ഞ ചിരിയോടെ "തീക്കട്ടേല്‍ ഉറുമ്പരിക്വോടേ" എന്നു ജഗതി സ്റ്റൈല്‍ ഡയലോഗ് കാച്ചിയാല്‍ ഏതു പുകയില വിരുദ്ധനും 'അയ്യപ്പ ബൈജു ' വിനെപോലെ വാപൊത്തി നടുവ് വളച്ച് ഓച്ഛാനിച്ചു / ഓക്കാനിച്ചുനില്‍ക്കാനേ പറ്റൂ ! അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയുള്ള ബോധവല്‍ക്കരണമോ നിരോധനം അടിച്ചേല്‍പ്പിക്കലോ അല്ല കാര്യകാരണസഹിതമുള്ള തിരിച്ചറിവാണ് വേണ്ടത്.
പുകവലിയാണ് പ്രധാന വില്ലന്‍ എന്നതിനാല്‍ അതിനെക്കുറിച്ച് തന്നെ 'തല പുകയ്ക്കാം' .പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് പരിപൂര്‍ണ ബോധ്യമുള്ളവരാണ് എല്ലാവരും എന്നതിനാല്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ഒരു ചാര്‍ട്ട് ഇവിടെ നല്‍കുന്നത് തികച്ചും അനുചിതമാണെന്ന് കരുതുന്നു .ഉപേക്ഷിക്കണമെന്ന് മിക്കവാറും പേര്‍ക്കും ആഗ്രഹമുണ്ടെങ്കിലും പുകവലിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിതരാകാന്‍ ആത്മാര്‍ഥമായ ശ്രമം എത്ര പേര്‍ നടത്തുന്നുണ്ട് എന്നത് കാലിക പ്രസക്തിയുള്ള ചോദ്യം തന്നെയാണ്.
സിഗരട്ട് എരിഞ്ഞു തീരുന്നതു പോലെ സ്വന്തം ജീവിതം പുകവലിക്കാരന്‍ ചാരമാക്കുന്നു എന്നതിലും ക്രൂരമാണ് പുകവലിക്കാത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദോഷികളും ഈ ദുശീലത്തിന്‍റെ അനന്തരഫലങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത് .തന്മൂലം കൂട്ടക്കൊല നടത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുന്നവനെപ്പോലെയാണ് ഓരോ പുകവലിക്കാരനും അഥവാ പുകവലിക്കാരിയും( പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗകാര്യത്തിലെങ്കിലും 33 % സംവരണം ഭാരതത്തിലെ സ്ത്രീകള്‍ ഉറപ്പാക്കിയിട്ടുണ്ട് ) .ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ല എന്നു പറയുന്ന നിങ്ങള്‍ , പുറത്ത് വിടുന്ന ഓരോ പുകച്ചുരുളു കൊണ്ടും അറിഞ്ഞും അറിയാതെയും നിങ്ങളെത്തന്നെയും സമൂഹത്തെ ആകെയും പൊള്ളിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു !? ചിന്തിക്കൂ സുഹൃത്തെ , ഇനിയെങ്കിലും ഈ പുകഞ്ഞ കൊള്ളിയെ മനസ്സില്‍ നിന്നും ഒപ്പം ചുണ്ടില്‍നിന്നും പുറത്തെറിഞ്ഞു കൂടെ ............?
ഞായറാഴ്‌ച, മേയ് 29, 2011
'ചത്തവന്‍' സ്വപ്നത്തില്‍
കവിത
"അയ്യപ്പനെന്താ പൂസായിപ്പോയോ
കണ്ണ് തുറക്കാനിത്ര താമസം ?"
"അല്ല മകനേ പൂസായതല്ല ,
ചത്തു ചമഞ്ഞു കിടന്നു പോയല്ലോ "
"ഇത്രയുംകാലമീ ഓടയില്‍,നാറ്റത്തില്‍
ചാക്കും പുതച്ചു കിടന്നതുമെന്തേ?"
"ചീഞ്ഞതാണല്ലോ മനുഷ്യ മനസ്സ്
ഓടകള്‍ ,തെരുവുകളെത്രയോ ഭേദം"
"അയ്യപ്പനൊത്തിരി കൂട്ടുകാരില്ലേ
മാളികതീര്‍ത്തു തരുമായിരുന്നു?"
"കൂടുമിണക്കിളീം ഒട്ടുമിണങ്ങില്ല
കൂട്ടിലെ പ്രാരാബ്ധം തലയിലാകും "
"ചാനല്‍ പരുന്തുകളങ്ങയെ റാഞ്ചാന്‍
ചുറ്റും പറന്നത് കണ്ടതേയില്ല ?"
"കവിത്വമെന്നത് ഘോഷിപ്പാനല്ല
കെട്ടുകഥയുടെ കെട്ടഴിക്കാനില്ല "
"തെരഞ്ഞെടുപ്പിന് ശേഷമേ വിശ്രമം
അയ്യപ്പനായി തെരഞ്ഞെടുപ്പുള്ളോ?"
"മന്ത്രിതന്‍ മന്ത്രണം കേട്ടിതായെന്നുടെ
ആത്മാവ് താടിയ്ക്കു കൈ കൊടുത്തേ"
"തണുത്തു വിറങ്ങലിച്ചില്ലയോ ദേഹം
നാലഞ്ചു നാളുകള്‍ മോര്‍ച്ചറിയില്‍ ?"
"ഉള്ളില്‍ തിളച്ചൊരു രോഷവും വിഷമവും
ചൂട് വമിച്ചതാല്‍ ഒന്നുമേശീലാ"
"നല്ലതിനല്ലേ ഈയൊരു താമസം
സംസ്ഥാന ബഹുമതി കൂടെപ്പോരും?"
"മണ്ണടിയേണ്ടോനെന്തിനാണാദരം,
അവമതിയായിപ്പോയ് ചങ്ങാതിമാരേ"
"സാഹിത്യലോകത്തെ വമ്പന്മാരൊക്കെ
കണ്ണീരൊഴുക്കീലോ 'പാവന 'സ്മരണയില്‍ ?"
"തനിനിറമൊത്തിരി കണ്ടതാണല്ലോ
പൊള്ളത്തരങ്ങളോ കേട്ടുമടുത്തു "
"ഉടക്കു സ്വഭാവവും കൊണ്ടാണോ പോയേ
ഈശ്വരനോട് കയര്‍ത്തെന്നു കേട്ടു ?"
ചില്ലറ തേടിടാന്‍ പോക്കറ്റുകളില്ല,
കുടിയില്ല, വലിയില്ല കടത്തിണ്ണയും "
"അയ്യപ്പനായൊരു സ്‌മാരകം തീര്‍ത്താല്‍
എങ്ങനെയുണ്ടാവും എന്നതോര്‍ക്കൂ?"
"ചങ്കിലെന്‍ ചിന്തകള്‍ ചേര്‍ത്തു വെച്ചാല്‍
അതുതന്നെയാണുചിത സ്നേഹപ്രകാശനം "
ശനിയാഴ്‌ച, മേയ് 28, 2011
പുഴയുടെ നൊമ്പരം

കവിത
പുഴ ചിരിക്കുകയായിരുന്നില്ല
കാല്‍ച്ചിലമ്പ് അണിഞ്ഞത് നൃത്തവും ചെയ്തില്ല
ഏകയായ് മൂകമായിരുന്ന്
അവള്‍ കരയുകയായിരുന്നു
ആ മുഖം കൈകളാല്‍ കോരിയെടുത്തപ്പോള്‍
പഴയ കുളിരോ മൃദുലതയോ ഇല്ലായിരുന്നു
അപ്പോഴെന്‍ കാല്‍പാദത്തില്‍ ചൂടനുഭവപ്പെട്ടു
അവളുടെ കണ്ണീര്‍ പതിച്ചതാണതെന്ന്
തിരിച്ചറിയാന്‍ അല്പസമയമെടുത്തു
കാരണം പുഴയുടെ ഹൃദയ വേദന
ഞാനതുവരെ അറിഞ്ഞിരുന്നില്ല
ആഴത്തില്‍ നിന്നുള്ള തേങ്ങലുകള്‍
മുകളില്‍ എത്തുമായിരുന്നില്ല
അവ്യക്തമായ സ്വരങ്ങള്‍ പുറപ്പെടുമ്പോള്‍
ഒന്നു ഞാന്‍ മനസ്സിലാക്കുന്നു ,
പറയുന്നതെല്ലാം വറ്റിവരണ്ട
തൊണ്ടയില്‍ കുരുങ്ങുന്നുവെന്ന്
പാടുന്ന കല്ലോലിനികള്‍ പാട്ടില്‍ മാത്രം
ജലസമൃദ്ധമായിരുന്നവ
മണല്‍ ഖനികളാല്‍ നിറഞ്ഞിരിക്കുന്നു
കൂര കെട്ടാന്‍ മണല്‍ വേണമെന്നും പറഞ്ഞ്
കുഴി തോണ്ടുന്നു മര്‍ത്യന്‍ സ്വയമൊടുങ്ങാന്‍ ;
വെട്ടി മുറിയ്ക്കപ്പെട്ട ശരീരവുമായി പുഴയിവിടെ
ഊര്‍ധ്വം വലിച്ചുകൊണ്ടിരിക്കുന്നു
പ്രതീക്ഷകള്‍
കവിത
വേദനയില്‍ നിന്ന്
കവിത ജനിക്കുന്നു ,
കവിതയില്‍ നിന്ന്
ആശ്വാസവും ;
സ്വപ്‌നങ്ങള്‍ നിത്യവും
പിന്തുടരുമെങ്കിലും
സ്വപ്നാടനമല്ല ജീവിതം
സ്മൃതിയുടെ ഇലച്ചാര്‍ത്തിന്
പുഴുക്കുത്ത് വീഴുമെങ്കിലും ,
തളിരുകള്‍
പിന്നെയും ബാക്കിയാകുന്നു
അകലമാകുന്ന വേനലില്‍
ഹൃത്തടം വിണ്ടുകീറിയെന്നാലും
ചിന്തകളൊടുവില്‍
മഞ്ഞുകണമാകുന്നു
വസന്തത്തിന്‍റെ
അസ്ഥിപഞ്ജരങ്ങള്‍
ചിരിക്കാന്‍ ശ്രമിച്ചു ;
ഞാന്‍ നോക്കിനില്‍ക്കെ
പെരുമഴയിലവ
മണ്ണടിഞ്ഞെങ്കിലും
പ്രതീക്ഷയോടെ കാത്തുനിന്നു-
പുതുനാമ്പെന്നുമുറങ്ങുമോ?
വേദനയില്‍ നിന്ന്
കവിത ജനിക്കുന്നു ,
കവിതയില്‍ നിന്ന്
ആശ്വാസവും ;
സ്വപ്‌നങ്ങള്‍ നിത്യവും
പിന്തുടരുമെങ്കിലും
സ്വപ്നാടനമല്ല ജീവിതം
സ്മൃതിയുടെ ഇലച്ചാര്‍ത്തിന്
പുഴുക്കുത്ത് വീഴുമെങ്കിലും ,
തളിരുകള്‍
പിന്നെയും ബാക്കിയാകുന്നു
അകലമാകുന്ന വേനലില്‍
ഹൃത്തടം വിണ്ടുകീറിയെന്നാലും
ചിന്തകളൊടുവില്‍
മഞ്ഞുകണമാകുന്നു
വസന്തത്തിന്‍റെ
അസ്ഥിപഞ്ജരങ്ങള്‍
ചിരിക്കാന്‍ ശ്രമിച്ചു ;
ഞാന്‍ നോക്കിനില്‍ക്കെ
പെരുമഴയിലവ
മണ്ണടിഞ്ഞെങ്കിലും
പ്രതീക്ഷയോടെ കാത്തുനിന്നു-
പുതുനാമ്പെന്നുമുറങ്ങുമോ?
വ്യാഴാഴ്‌ച, മേയ് 26, 2011
തെരഞ്ഞെടുപ്പു കാലം
കണ്ടറിഞ്ഞത്
മികച്ച തെരഞ്ഞെടുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് നടത്തിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ അഭിപ്രായത്തെ തൃണവല്ക്കരിക്കാനാവില്ല! ഒരു വെടിയ്ക്ക് രണ്ടല്ല , കുറഞ്ഞത് നാലഞ്ചു പക്ഷികളെങ്കിലും വീഴും , തീര്‍ച്ച . മുഴുവന്‍ ശമ്പളം , ആറു മാസം അവധി , ഇലക്ഷന്‍ ഡ്യൂട്ടി ഒഴിവ് , പിന്നെ മടിയിലൊരു തങ്കക്കുടവും . അഖിലകേരളയൌവ്വനയുക്ത കാര്യകര്‍തൃസുമംഗലികളേ വയറുനിറയെ നമോവാകം.
വെള്ളപ്പാച്ചില്‍
കവിത
മഴവെള്ളപ്പാച്ചിലെന്‍റെ
കുടിലെടുത്തു ....
മൊഴിവെള്ളപ്പാച്ചിലെന്‍റെ
'കാതെ 'ടുത്തു ....
മിഴിവെള്ളപ്പാച്ചിലെന്‍റെ
കരളെടുത്തു......
മഴവെള്ളപ്പാച്ചിലെന്‍റെ
കുടിലെടുത്തു ....
മൊഴിവെള്ളപ്പാച്ചിലെന്‍റെ
'കാതെ 'ടുത്തു ....
മിഴിവെള്ളപ്പാച്ചിലെന്‍റെ
കരളെടുത്തു......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
