Powered By Blogger

ശനിയാഴ്‌ച, ഏപ്രിൽ 21, 2012

പകലും സന്ധ്യയും
**************
അഗാധവും അനശ്വരവുമായ
പ്രണയത്തിന്‍റെ പ്രതീകങ്ങളായി
പകലും സന്ധ്യയും കാവ്യങ്ങളില്‍
വാഴ്ത്തപ്പെടുന്നു .....
അതും
വിരഹവേദനയാല്‍ സ്വയം ഉരുകിത്തീരാന്‍
വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളായി മാത്രം ......

പ്രണയത്തിന്‍റെ ഇനിയും വെളിപ്പെടുത്തപ്പെടാത്ത
ഭൂഖണ്ഡങ്ങള്‍ തേടിയലയുന്നവര്‍ക്ക് മുമ്പില്‍
ചിലപ്പോള്‍ പുതിയ പച്ചത്തുരുത്തുകള്‍
പ്രത്യക്ഷപ്പെട്ടേക്കാം ....
ശരിയുത്തരം ഒരിക്കലും പൂര്‍ണമായി
കണ്ടെത്താന്‍ സാധിക്കാത്ത
പ്രഹേളികയാണല്ലോ പ്രണയം ........
വറ്റിക്കാന്‍ ആവാത്ത കടലാഴം
തന്നെയാണ് പ്രണയം ....

പകല്‍ സന്ധ്യയെ പിരിഞ്ഞു പോവുകയല്ല
മറിച്ച്,
അവന്‍ തന്‍റെ പ്രേയസിയോടൊപ്പം
ലതാനികുഞ്ജത്തില്‍ കളിപറഞ്ഞിരിക്കുകയാവും ...
സന്ധ്യയാവട്ടെ വിരഹം എന്തെന്ന് പോലും
അറിഞ്ഞിട്ടില്ല .....
തന്‍റെ പ്രാണേശ്വരനെ പുല്‍കിയുറങ്ങുമ്പോള്‍
അവളെ എങ്ങനെ വിരഹിണിയെന്ന്
ചൊല്ലി വിളിക്കാന്‍ കഴിയും


ഒരിക്കലും ഒത്തുചേരാന്‍ കഴിയാത്ത
ഹതഭാഗ്യരായ ഇണകളായി
ബിംബകല്പന ചെയ്യപ്പെട്ട പകലും സന്ധ്യയും
പരസ്പരം അലിഞ്ഞു ചേരുന്ന
തീവ്രാനുരാഗനിമിഷങ്ങളില്‍
ഇങ്ങനെ കാതോട് കാതോരം ചൊല്ലി -
"പ്രണയം നമ്മളിലൂടെ അനശ്വരമാകട്ടെ "