Powered By Blogger

ചൊവ്വാഴ്ച, മേയ് 24, 2011

സുനാമി






കവിത



ഹൃദയത്തിലെ
കടലിരമ്പമായിരുന്നു
നിന്‍റെ തേങ്ങല്‍
അതിലെ അലമാലകള്‍ തന്നെ
കണ്ണുനീര്‍
നൊമ്പരത്തിന്‍റെ പുകച്ചിലുകള്‍
ചിരിയുടെ നീലിമയില്‍
മുങ്ങിപ്പോയിരുന്നു ...........

അഗ്നി പര്‍വ്വതങ്ങള്‍
വെടിക്കെട്ടിന്
തിരികൊളുത്തിയിട്ടും
ചൂടുകാറ്റിന്‍റെ ചെവിയില്‍
ഞാന്‍ പരാതിപ്പെട്ടത്
സൂര്യനെക്കുറിച്ച്,
സൂര്യനെക്കുറിച്ചുമാത്രം ...........


സുനാമി വേണ്ടിവന്നു
തിരിച്ചറിവിന് ,
പക്ഷെ
തിരിഞ്ഞു നോക്കാന്‍
സമയം കിട്ടിയതില്ല ;
നിന്‍റെ സങ്കടങ്ങളാല്‍ ഞാന്‍
തൂത്തെറിയപ്പെട്ടിരുന്നു.
ഇനി പറയരുത് -
നിന്നെ മനസിലാക്കിയില്ലെന്ന്............




സമയമാണ് താരം





വേഗതയേറിയ താരമാരാണ് ?
ലോകത്ത് സമയമല്ലാതെ മറ്റാര് .
തളരാതെ ഓടിയകന്നു പോകുന്നു
പിടികിട്ടാപ്പുള്ളിയാം വമ്പനാം നേരം
എത്തിപ്പിടിക്കാന്‍ നോക്കിയെന്നാലോ
പാതിയെത്തീടാന്‍ പോലുമാവില്ല
അവനെത്തളയ്ക്കുവാന്‍ പരിശ്രമിച്ചോരോ
പൊടിയായിത്തീര്‍ന്നിട്ടു കാലമായി

ആദികാലം
മുതല്‍ ഓടിത്തുടങ്ങീട്ടും
തെല്ലു കിതപ്പുമിതുവരെയില്ല
പ്രപഞ്ചോല്പത്തിക്ക് ജന്മമെടുത്തവന്‍
ലോകനാശത്തിനും സാക്ഷിയായ്‌ കാണും
പിന്നിട്ട കാലം നല്ലതോ ചീത്തയോ
എന്ന് തിരിഞ്ഞവന്‍ നോക്കാറെയില്ല
സ്വയമറിയുന്നവന്‍ കാലപ്രവാഹമായ്‌
തേര് തെളിക്കുന്നു നേര്‍വഴിക്ക്

ഇരുളും വെളിച്ചവും ആദിമനുഷ്യന്
കാലബോധത്തിന്റെ നേരറിവ് നല്‍കി
അദ്ധ്വാനിക്കേണം , പിന്നീട് വിശ്രമം
അതിനായ്ത്തിരിച്ചവര്‍ ഒരു ദിനം രണ്ടായ്‌
പകലോന്‍ നിഴലിനെയപരനായേകി
ഏവര്‍ക്കും പിരിയാത്ത തോഴനായി
അപരന്‍റെ നീളമളന്നതിനൊപ്പിച്ച്
നേരവും കൂട്ടിയെടുക്കാന്‍ പഠിപ്പിച്ചു .


ചക്കിലെ
കാളപോല്‍ ചുറ്റിയോടുന്നു
വൃത്തം വരച്ചതിലൊരു ബിന്ദു മാറാതെ
ചില്ലുകൂടാരത്തിലൊതുങ്ങും സ്ഥലത്തു-
നിന്നേറെ യുഗങ്ങളാണാട്ടിയെടുത്തത്
ഏതു മനീഷ കൊണ്ടിങ്ങനെ സാധിക്കും
ആരോക്കെയെന്തേറെ യത്നിച്ചെന്നാലും
കുഴികുഴിച്ചങ്ങൊരു പാതാളമെത്തി
സ്ഫോടനം കൊണ്ടൊന്നും തെളിവ് കിട്ടില്ല

നേരത്തിനൊന്നിനെ നേരതിന്നുള്ളൂ
ആഗ്രഹിചീടില്ല തെല്ലും മറിച്ച്
സര്‍വ്വപ്രപഞ്ചത്തിനൊക്കെയും മന്നവന്‍
എന്നു നിനയ്ക്കുന്ന കോമാളി മാനവന്‍
ശ്വാസഗതികള്‍ താന്‍
തീരുമാനിക്കുന്നു
ഏതു ജീവന്‍റെയും കാലചക്രം
നൂല്‍പ്പാലമതിലൂടെ നിത്യവും നമ്മള്‍
ആരുടെ കഴിവാല്‍ നടന്നു പോകുന്നു
നിയന്ത്രണ ചരടില്‍ കൈയ്യെത്തിടാതെ
പരംപൊരുളിന് വിട്ടു കൊടുക്കൂ
എന്തുമൊരുപാട് മാറിടും മാറ്റത്തില്‍
മാറുമോ മാറ്റത്തിനപ്പുറമുള്ളത്