Powered By Blogger

ചൊവ്വാഴ്ച, മേയ് 31, 2011

പുകഞ്ഞ കൊള്ളി പുറത്ത്















മെയ്‌ 31 - പുകയിലവിരുദ്ധ ദിനം

പുകയില, പുകവലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിലെ വെറ്റിലത്തളികയില്‍ ആദ്യം തെളിയുന്നത് തറവാട്ടിലെ ഉമ്മറപ്പടിയില്‍ മുറുക്കിച്ചുവപ്പിച്ചിരുന്ന് പഴങ്കഥകളുടെ കെട്ടഴിക്കുന്ന എന്‍റെ വല്ല്യമ്മയുടെയും 'ശൃംഖലാ 'വലിക്കാരാനായിരുന്ന അച്ഛന്‍റെയും മുഖങ്ങളാണ് .കേടുവന്ന് വല്ല്യമ്മയുടെ പല്ലുകള്‍ പറിച്ചതോടെ ' നാലുംകൂട്ടി ' മുറുക്കുമ്പോള്‍ പ്രസരിക്കുന്ന ആ പ്രത്യേക ഗന്ധം ഞങ്ങള്‍ക്കന്യമായി(ഇടയ്ക്ക് വല്യമ്മയുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ കൊച്ചുമക്കള്‍ 'മുറുക്ക് ' ആസ്വദിച്ചിരുന്നതിനാല്‍ ചെറുതല്ലാത്തൊരു നഷ്ടബോധം മാത്രം ബാക്കി !) അഞ്ചാറു വര്‍ഷം മുമ്പ് അച്ഛന്‍ ധൂമപാനം പൂര്‍ണമായി ഉപേക്ഷിച്ചത് ആശുപത്രിക്കിടക്കയില്‍ വെച്ച് മരണദേവതയുടെ യോഗ്യതാ പരീക്ഷയും ഇന്‍റെര്‍വ്യുവും നേരിടേണ്ടി വന്നതുകൊണ്ടാകാം.എന്തായാലും പുള്ളിക്കാരന്‍ പരീക്ഷയില്‍ തോറ്റുപോയി !(ചെറുപ്പം മുതലേ 'പുക'മണം എന്നെ അസ്വസ്ഥനാക്കിയിരുന്നതിനാല്‍ അച്ഛന്‍ പുകവലി ശീലം ഉപേക്ഷിച്ചത് 'ഇഷ്ടബോധ'മാണുണ്ടാക്കിയത്) ഞാന്‍ ഇതേവരെ ഒരു ബീഡിക്കുറ്റി പോലും പരീക്ഷിച്ചിട്ടില്ല എന്നത് വളരെ സന്തോഷവും അഭിമാനവും ഉളവാക്കുന്ന കാര്യമാണ് .

ഇനി വിഷയത്തിലേക്ക് വരാം.ഇന്ന് എല്ലാ നല്ല കാര്യങ്ങളും ആഘോഷങ്ങളുടെയോ ആചരണങ്ങളുടെയോ ഒരു പ്രത്യേക ദിനത്തിലേക്ക് ഒതുക്കുകയാണ് അല്ലെങ്കില്‍ ഒടുക്കുകയാണ് നമ്മള്‍.പുകയില ഉല്പന്നങ്ങളായ ബീഡി,സിഗരറ്റ്,പാന്‍ മസാലകള്‍ എന്നിവയുടെ ഉപയോഗം പുകയിലവിരുദ്ധ ബോധവല്‍ക്കരണപരിപാടികള്‍ക്കിടയിലും സ്കൂള്‍,കോളേജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ വര്‍ദ്ധിച്ചു വരുന്നത് ഇത്തരം തട്ടിക്കൂട്ട് പരിപാടികളുടെ നിരര്‍ത്ഥകതയാണ് വെളിവാക്കുന്നത്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഈ 'കുടംകമിഴ്ത്തി വെള്ളമൊഴിക്കല്‍' മഹാമഹം കണ്ട് വലിയന്മാരുടെ ചുണ്ടില്‍ ,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍റെ പുറത്തേറിയപോലുള്ള ഗരിമയില്‍ ഞെളിഞ്ഞിരിക്കുന്ന സിഗരറ്റ് ഒരു ഇളിഞ്ഞ ചിരിയോടെ "തീക്കട്ടേല്‍ ഉറുമ്പരിക്വോടേ" എന്നു ജഗതി സ്റ്റൈല്‍ ഡയലോഗ് കാച്ചിയാല്‍ ഏതു പുകയില വിരുദ്ധനും 'അയ്യപ്പ ബൈജു ' വിനെപോലെ വാപൊത്തി നടുവ് വളച്ച് ഓച്ഛാനിച്ചു / ഓക്കാനിച്ചുനില്‍ക്കാനേ പറ്റൂ ! അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയുള്ള ബോധവല്‍ക്കരണമോ നിരോധനം അടിച്ചേല്‍പ്പിക്കലോ അല്ല കാര്യകാരണസഹിതമുള്ള തിരിച്ചറിവാണ് വേണ്ടത്.

പുകവലിയാണ് പ്രധാന വില്ലന്‍ എന്നതിനാല്‍ അതിനെക്കുറിച്ച് തന്നെ 'തല പുകയ്ക്കാം' .പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് പരിപൂര്‍ണ ബോധ്യമുള്ളവരാണ് എല്ലാവരും എന്നതിനാല്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ഒരു ചാര്‍ട്ട് ഇവിടെ നല്‍കുന്നത് തികച്ചും അനുചിതമാണെന്ന് കരുതുന്നു .ഉപേക്ഷിക്കണമെന്ന് മിക്കവാറും പേര്‍ക്കും ആഗ്രഹമുണ്ടെങ്കിലും പുകവലിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിതരാകാന്‍ ആത്മാര്‍ഥമായ ശ്രമം എത്ര പേര്‍ നടത്തുന്നുണ്ട് എന്നത് കാലിക പ്രസക്തിയുള്ള ചോദ്യം തന്നെയാണ്.

സിഗരട്ട് എരിഞ്ഞു തീരുന്നതു പോലെ സ്വന്തം ജീവിതം പുകവലിക്കാരന്‍ ചാരമാക്കുന്നു എന്നതിലും ക്രൂരമാണ് പുകവലിക്കാത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദോഷികളും ഈ ദുശീലത്തിന്‍റെ അനന്തരഫലങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത് .തന്മൂലം കൂട്ടക്കൊല നടത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുന്നവനെപ്പോലെയാണ് ഓരോ പുകവലിക്കാരനും അഥവാ പുകവലിക്കാരിയും( പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗകാര്യത്തിലെങ്കിലും 33 % സംവരണം ഭാരതത്തിലെ സ്ത്രീകള്‍ ഉറപ്പാക്കിയിട്ടുണ്ട് ) .ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ല എന്നു പറയുന്ന നിങ്ങള്‍ , പുറത്ത് വിടുന്ന ഓരോ പുകച്ചുരുളു കൊണ്ടും
അറിഞ്ഞും അറിയാതെയും നിങ്ങളെത്തന്നെയും സമൂഹത്തെ ആകെയും പൊള്ളിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു !? ചിന്തിക്കൂ സുഹൃത്തെ , ഇനിയെങ്കിലും ഈ പുകഞ്ഞ കൊള്ളിയെ മനസ്സില്‍ നിന്നും ഒപ്പം ചുണ്ടില്‍നിന്നും പുറത്തെറിഞ്ഞു കൂടെ ............?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി