Powered By Blogger

ചൊവ്വാഴ്ച, ജൂൺ 07, 2011

ജോപ്പന്‍റെ ' ബാക്കിപത്രം '











പള്ളിപ്പടി
കടന്നു ഞാന്‍ പോകും
ദിനവും നിന്നെയോര്‍ക്കും ജോപ്പി
ചൊന്നതിലതിശയോക്തിയൊട്ടുമേ-
യില്ലെന്നെന്‍ ശപഥമീ നേരം
നിന്നെയവസാനമായൊന്നു കാണാന്‍
കഴിയാത്ത മനസ്സിന്‍റെ സത്യം ;
കളിക്കളത്തിന്നിരുവശത്തായ്
ഉയരെ വിരാജിയ്ക്കും ബാസ്കറ്റ്സാക്ഷി

ഉയരം കുറഞ്ഞവനെങ്കിലും നീ
ഉയരക്കാരുടെ കളിയിലെ കേമന്‍
പന്ത് തട്ടിക്കൊടുത്തു വാങ്ങി
വെട്ടിക്കടന്നുയര്‍ന്നു വലയിലാക്കി ;
വിദ്യാലയാരവമാകെ നിനക്കായ്‌
പതഞ്ഞതിന്നൂര്‍ജ്ജമുള്‍ക്കൊണ്ടതാല്‍
വിജയത്തേരേറും നിന്‍റെ ചിരിയോ
സഹപാഠികള്‍ പങ്കിട്ടതിന്‍ പകിട്ടും

കൌമാരകുതൂഹലമേറ്റമുണരും
രണ്ടാണ്ട് നിന്നോടൊത്തു കഴിയാന്‍
ഇടവന്നെന്നതിലുണ്ടുന്മോദമതിയായ്
ഇടറുന്നു കണ്ഠം നിന്നോര്‍മയില്‍ പക്ഷെ ,
അറുതിയില്ലാ കുസൃതികള്‍ പലതും
നിന്‍റെ വകയായ് തന്നിട്ടുമുണ്ടേ
പിന്‍ നിരകളിലതിനവസരം,
സുലഭമായൊപ്പം സുഖനിദ്രയ്ക്കും

എന്നാലിന്നാരുമേ ചൊന്നില്ല ,
നിന്നുറക്കത്തെക്കുറിച്ചെന്നോട്;
ക്ഷമിക്കൂ , വൈകിപ്പോയി ഞാനല്‍പ്പം
പരിഭവിച്ചെന്നപോലതിനു മുമ്പേ
മുറിയൊരുക്കി തഴുതിട്ടു മറഞ്ഞിരുന്നു ,
വെളിച്ചവും കാംക്ഷിച്ചു വിശ്രമത്തിനായ് ;
മറക്കില്ല മിത്രമേ മരിക്കുവോളം
ഓര്‍മ്മകള്‍ കളിനിര്‍ത്തും വരേയ്ക്കും




(നെടുംകുന്നം സെന്‍റ് ജോണ്‍സ് സ്കൂളില്‍ ഒന്നിച്ചു പഠിച്ച ജോപ്പി ജോണ്‍ 25 -o4
- 2009- ല്‍ ലോകത്തോട്‌ വിടചൊല്ലി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി